ഭുവനേശ്വർ: പ്രളയജലം ഇറങ്ങിയപ്പോൾ ചുവന്ന വിഷ ഉറുമ്പുകളുടെ ആക്രമണത്തിൽ നട്ടംതിരിയുകയാണ് ഒഡീഷയിൽ പുരി ജില്ലയിലെ ചന്ദ്രാദേയിപുർ പഞ്ചായത്തിലുള്ള ആളുകൾ. വീടുകളിലും റോഡിലും പാടങ്ങളിലും മരങ്ങളിലുമെല്ലാം ഉറുമ്പുകൾ നിറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ സാധാരണജീവിതം ദുസ്സഹമാക്കും വിധം ലക്ഷകണക്കിന് ഉറുമ്പുകൾ ഗ്രാമത്തിലെങ്ങും നിറഞ്ഞതോടെ അഗ്രിക്കൾച്ചർ സർവകലാശാലയിലെ വിദഗ്ധരുടെ സഹായത്തോടെ ഊർജിത ശ്രമം തുടങ്ങിയിരിക്കുകയാണ് അധികൃതർ.
ഉറുമ്പുകളുടെ കടിയേറ്റാൽ ശരീരം ചൊറിഞ്ഞുതടിക്കുകയും അസ്വസ്ഥതകൾക്കിടയാക്കുകയും ചെയ്യും. വളർത്തുമൃഗങ്ങൾക്കടക്കം ഇവ ഭീഷണിയായിട്ടുണ്ട്. ആളുകൾ കൂട്ടം കൂടിയിരുന്ന് ചുറ്റും ഉറുമ്പുപൊടി വിതറിയാണ് ഇവയുടെ ആക്രമണം ചെറുക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് താമസം മാറ്റിക്കഴിഞ്ഞു.
നൂറോളം കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ഉറുമ്പുകളുടെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് വിദഗ്ധസംഘം. ഇത് കണ്ടെത്തിയാൽ രണ്ട് മീറ്റർ ചുറ്റളവിൽ കീടനാശിനി അടിച്ച് ഉറുമ്പുകളെ നശിപ്പിക്കാനാണ് തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ