മുംബൈ: 1993ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്കരിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദത്തിൽ. പിന്നാലെ, ഇതേക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിട്ടു.
മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ വ്യാഴാഴ്ച രാവിലെ നീക്കം ചെയ്തിട്ടുണ്ട്.
വിവാദ ചിത്രം പുറത്തു വന്നതിന് പിന്നാലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്നാണ് ആരോപണം.
വിഷയത്തിൽ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവുമായി ബിജെപി നേതാവ് രാം കദം രംഗത്തെത്തി. 1993 ല്‍ പാകിസ്ഥാനു വേണ്ടി മുംബൈയില്‍ സ്‌ഫോടന പരമ്പര നടത്തിയ കൊടും ഭീകരവാദി യാക്കൂബ് മേമമന്റെ കബറിടമാണ് ഉദ്ധവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ സൗന്ദര്യവത്കരിച്ചത്. ഇതാണോ മുംബൈയോടുള്ള അവരുടെ സ്‌നേഹം. ഇതാണോ രാജ്യ സ്‌നേഹം. ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയും മുംബൈയിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും രാം കദം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ