കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്; രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും അങ്കത്തിന് കളമൊരുങ്ങുന്നു, വിജ്ഞാപനം പുറത്തിറക്കി

ഒക്‌ടോബര്‍ ഒന്നിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും
ചിത്രം: പിടിഐ 
ചിത്രം: പിടിഐ 

ന്യൂഡല്‍ഹി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാകുന്നു. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. ഇതു സംബന്ധിച്ച വിജ്ഞാപനം കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കി. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയാണ് വിജ്ഞാപനമിറക്കിയത്. സെപ്റ്റംബര്‍ 24 മുതല്‍ 30വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 

ഒക്‌ടോബര്‍ ഒന്നിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. ഒക്ടോബര്‍ 8നാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി. ഒന്നില്‍ക്കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് നടത്തും. 19നാണ് വോട്ടെണ്ണല്‍. എഐസിസി ആസ്ഥാനത്ത് നിന്നാണ് നാമനിര്‍ദേശ പത്രികകള്‍ ലഭിക്കുക. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, തിരുവനന്തപുരം എംപി ശശി തരൂര്‍, മുതിര്‍ന്ന നേതാവ് മനീഷ് തിവാരി എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന്  സൂചന നല്‍കിയിട്ടുണ്ട്. ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശക പത്രികകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. 

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 1997ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും തോല്‍പ്പിച്ച് സീതാറാം കേസരി പ്രസിഡന്റായിരുന്നു. 2000ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജിതേന്ദ്ര പ്രസാദയെ സോണിയ ഗാന്ധി തോല്‍പ്പിച്ചു. 

പാര്‍ട്ടി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദവി വഹിച്ച സോണിയ ഗാന്ധിക്ക് പകരം ആളെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1998മുതല്‍ 2017 വരെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു സോണിയ. 2017 മുതല്‍ 2019വരെ രാഹുല്‍ ഗാന്ധി പ്രസിഡന്റായി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ഉത്തെരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ താത്ക്കാലിക പ്രസിഡന്റായി സോണിയ വീണ്ടും സ്ഥാനമേല്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com