പട്യാല:പത്തുമാസത്തെ തടവുശിക്ഷക്ക് ശേഷം കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി. പട്യാല ജയിലിൽ നിന്നാണ് സിദ്ദു പുറത്തിറങ്ങിയത്. 1988ൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ മരിച്ച കേസിലാണ് 59കാരനായ സിദ്ദു തടവ് അനുഭവിച്ചത്.
സുപ്രീംകോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് 2022 മേയ് 20ന് സിദ്ദു പട്യാലയിലെ കോടതിയിൽ കീഴടങ്ങിയത്. പഞ്ചാബ് ജയിൽ നിയമപ്രകാരം ജയിലിൽ നല്ല സ്വഭാവം പ്രകടിപ്പിക്കുന്നവർക്ക് ഒരു മാസം അഞ്ചു ദിവസത്തെ ശിക്ഷാ ഇളവ് ലഭിക്കും. ഈ ഇനത്തിൽ മാർച്ച് 31ഓടെ 45 ദിവസത്തെ ഇളവാണ് സിദ്ദുവിന് ലഭിച്ചത്.
ജയിൽ മോചിതനായ സിദ്ദുവിനെ സ്വീകരിക്കാൻ വാദ്യമേളങ്ങളോടെയാണ് അണികൾ എത്തിയത്. ഡോലക്കുമായി എത്തിയ പാർട്ടി പ്രവർത്തകർ ജയിലിന് മുന്നിൽ ആഘോഷ പ്രകടനം നടത്തി.
രാഹുൽ ഗാന്ധിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണമാണ് ജയിൽ മോചിതനായ ശേഷം ആദ്യം സിദ്ദു നടത്തിയത്. ' ഏകാധിപതിമാർ വന്നപ്പോഴെല്ലാം അതിനെതിരെ വിപ്ലവവും നടന്നിട്ടുണ്ട്. ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്. സർക്കാരിനെ വിമർശിക്കുന്നത് അദ്ദേഹം ഇനിയും തുടരും.'-സിദ്ദു പറഞ്ഞു.
പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. പഞ്ചാബിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരാകും ദുർബലമാവുക. താൻ മാധ്യമങ്ങളെ കാണാതിരിക്കാൻ വൈകിയാണ് തന്നെ മോചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ