'മോദിജീ, ഞങ്ങൾക്കൊരു നല്ല സ്‌കൂൾ പണിതു തരൂ ... പ്ലീസ്', കശ്മീരിലെ കത്വയിൽ നിന്നും സീറത് നാസ് എന്ന കൊച്ചു മിടുക്കിയുടെ പ്രധാനമന്ത്രിയോടുള്ള അഭ്യർഥനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ മുഴങ്ങി കേൾക്കുന്നത്.
തങ്ങളുടെ സ്‌കൂളിന്റെ ശോചനീയാവസ്ഥയെ കുറിച്ചാണ് കുഞ്ഞ് സീറത്തിന്റെ പരാതി. വൃത്തിഹീനമായ സാഹചര്യത്തിലാണ് തങ്ങൾ പഠിക്കുന്നതെന്നും ആ സാഹചര്യം ഉടനെ പരിഹരിക്കണമെന്നുമാണ് സീറത്തിന്റെ ആവശ്യം. അഞ്ച് മിനിറ്റ് ദൈഘ്യമുള്ള വീഡിയോയിൽ തന്റെ സ്‌കൂളിന്റെ ശോചനീയവസ്ഥ വിശദമായി കാണിച്ചു തരുന്നുണ്ട് സീറത്.
മോദിജീയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ശേഷം കാമറ തിരിച്ച് സ്‌കൂളിന്റെ അവസ്ഥ നേരിൽ കാണിച്ച് വിശദീകരിക്കാൻ തുടങ്ങി. താനും കൂട്ടുകാരും തറയിലിരുന്നാണ് പഠിക്കുന്നത്. തറയാണെങ്കിലോ ഒട്ടും വൃത്തിയില്ലാത്തതും. അതുകൊണ്ട് തന്നെ തങ്ങളുടെ യൂണിഫോം മുഴുവൻ മോശമാകുന്നു. പ്രിൻസിപ്പാളിന്റെ ഓഫീസും സ്റ്റാഫ് റൂമും ശൗചാലയവും എല്ലാം സീറത്ത് കാണിച്ച് നൽകുന്നുണ്ട്.
'കഴിഞ്ഞ അഞ്ച് വർഷമായി ഇതാണ് സ്‌കൂളിന്റെ അവസ്ഥ. ഇത് അങ്ങയോടുള്ള അഭ്യർഥനയാണ്. ഒരു നല്ല സ്‌കൂൾ നിർമിച്ചു തരൂ. വൃത്തിഹീനമായ തറയിലിരുന്നു ഞങ്ങളുടെ യൂണിഫോം എല്ലാം മോശമായി. അതിന്റെ പേരിൽ വീട്ടിൽ നിന്നും അമ്മയിൽ നിന്നും നിരന്തരം വഴക്ക് കേൾക്കുന്നു. ഇവിടെ ഒരു ബെഞ്ച് പോലുമില്ല. ഈ രാജ്യത്തിന്റെ മുഴുവൻ ശബ്‌ദം കേൾക്കുന്ന താങ്ങൾ എന്റെ വാക്കുകൾ കൂടി കേൾക്കൂ. ഞങ്ങൾക്ക് താഴെയിരുന്നു പഠിക്കാനിടവരാത്ത തരത്തിൽ ഈ സ്‌കൂൾ പണിയണം. അപ്പോൾ അമ്മ തല്ലില്ല. നല്ലത് പോലെ പഠിക്കാൻ സാധിക്കും. ദയവുചെയ്ത് സ്‌കൂൾ നല്ലായിട്ടു പണിയൂ...'
എന്ന് പറഞ്ഞാണ് സീറത് വീഡിയോ അവസാനിപ്പിക്കുന്നത്. മർമിക് ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് വീഡിയോ വൈറലായി. നിരവധി ആളുകൾ സീറത്തിനെ പ്രശംസിച്ച് രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ