ന്യൂഡല്‍ഹി: രാത്രി പന്ത്രണ്ടു മണിക്കകം രേഖകള്‍ എത്തിക്കണമെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശം; അടിയന്തര സിറ്റിങ്ങിലൂടെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്. ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബംഗാളിലെ അധ്യാപക നിയമന അഴിമതി സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയും ഹൈക്കോടതിയും നേര്‍ക്കുനേര്‍ വന്നത്. രാവിലെ സുപ്രീം കോടതി കല്‍ക്കട്ട ഹൈക്കോടതിയിലെ കേസ് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യയയുൂടെ ബെഞ്ചില്‍നിന്നു മാറ്റാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ഗംഗോപാധ്യായ സ്വമേധയാ സുപ്രീം കോടതി സെക്രട്ടറി ജനറലിനു നിര്‍ദേശം നല്‍കിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിജിത് ബാനര്‍ജി ആരോപണ വിധേയനായ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗംഗോപാധ്യായ ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യമായി സംസാരിക്കില്ലെന്ന കീഴ്‌വഴക്കം മറികടന്നായിരുന്നു ജസ്റ്റിസ് ഗംഗോപാധ്യായയുടെ നടപടി. ഇതു ശ്രദ്ധയില്‍ പെട്ട സുപ്രീം കോടതി ഹൈക്കോടതി രജിസ്ട്രിയില്‍നിന്നു വിവരങ്ങള്‍ തേടി. രജിസ്ട്രി റിപ്പോര്‍ട്ടും ചാനല്‍ അഭിമുഖവും പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെ്ഞ്ച് ജസ്റ്റിസ് ഗംഗോപാധ്യായയെ കേസില്‍നിന്നു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഈ ഉത്തരവിലേക്കു നയിച്ച നടപടിക്രമങ്ങളുടെ രേഖകള്‍ അറിയിക്കാനാണ് ജസ്റ്റിസ് ഗംഗോപാധ്യായ സുപ്രീം കോടതി സെക്രട്ടറി ജനറലിനു നിര്‍ദേശം നല്‍കിയത്. സുതാര്യഹ്ക്കു വേണ്ടിയാണ് വിവരങ്ങള്‍ ആരായുന്നതെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ ഉത്തരവില്‍ പറഞ്ഞു. ''അര്‍ധരാത്രി പന്ത്രണ്ടു മണി വരെ ഞാന്‍ ചേംബറില്‍ കാത്തിരിക്കും. രേഖകളുടെ രണ്ടു കോപ്പി അതിനകം എത്തിക്കണം. '' - ഉത്തരവില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവ് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യുന്നു. കല്‍ക്കട്ട ഹൈക്കോടതി രജിസ്ട്രിയെ ഇക്കാര്യം അറിയിക്കാന്‍ സെക്രട്ടറി ജനറലിനോടു കോടതി നിര്‍ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ