ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് അതി തീവ്രമായതോടെ ചെന്നൈയിൽ കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തെക്കു പടിഞ്ഞാറൻ തീരത്തേക്ക് അതിവേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ത്വരിത ഗതിയിലാണ് കാറ്റിന്റെ സഞ്ചാരം. താമസമില്ലാതെ തന്നെ കര തൊടും.
ചെന്നൈ തീരത്തു നിന്നു 90 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റ്. നാളെ രാവിലെയോടെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയിൽ കര തൊടും. രക്ഷാപ്രവർത്തനത്തിനു സൈന്യത്തിന്റെ 12 യൂണിറ്റുകൾ രംഗത്തിറങ്ങി. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. തമിഴ്നാട് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാറ്റിന്റെ തീവ്രതയിൽ ചെന്നൈയിൽ പേമാരി തുടരുകയാണ്. നഗരത്തിൽ വെള്ളം ഉയരുന്നു. ചെമ്പരാക്കം അണക്കെട്ടിൽ നിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. മഴ ഇന്ന് രാത്രിയിലും തുടരുമെന്നു പ്രവചനമുണ്ടായിരുന്നു. തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. 12 അടിയിലേറെ ഉയരത്തിലാണ് തിരമാലകൾ കരയിലേക്കടിക്കുന്നത്.
ചെന്നൈ വിമാനത്താവളം നാളെ രാവിലെ ഒൻപത് മണിവരെ അടച്ചു. റെയിൽ, റോഡ്, വ്യോമ ഗതാഗതം മുഴുവൻ സ്തംഭിച്ചു. 47 വർഷത്തിനിടെ ചെന്നൈ അനുഭവിക്കുന്ന അതി തീവ്ര മഴയാണ് ഇപ്പോഴത്തേത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ