

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ ബലാത്സംഗം ചെയ്തു. പ്രതിയില്‍ നിന്ന് രക്ഷപ്പെട്ട് ഒരുവിധത്തില്‍ സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൊലീസ് എത്തിയതോടെ എയര്‍ കണ്ടീഷന്‍ഡ് കംപാര്‍ട്ട്‌മെന്റിന്റെ ഡോര്‍ അടച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പിടികൂടി.
പക്കാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സത്ന ജില്ലയിലെ ഉഞ്ചറ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ കട്നി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ പക്കാരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. അതേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്‌പെഷ്യല്‍ ട്രെയിനിന്റെ റെസ്റ്റ്‌റൂം ഉപയോഗിക്കാന്‍ യുവതി പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി രണ്ടാമത്തെ ട്രെയിനില്‍ കയറി. യുവതിയെ പിന്തുടര്‍ന്ന 22കാരനും സ്‌പെഷ്യല്‍ ട്രെയിനില്‍ കയറി. സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. യുവാവ് ട്രെയിനില്‍ കയറി ഉടന്‍ തന്നെ ഡോര്‍ അടച്ചു. സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിനില്‍ പക്കാരിയ മുതല്‍ മൈഹാര്‍ സ്റ്റേഷന്‍ വരെ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
മൈഹാര്‍ സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതിക്ക് സാധിച്ചില്ല. ഒടുവില്‍ സത്‌ന റെയില്‍വേ സ്റ്റേഷനിലാണ് പ്രതിയില്‍ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ട് യുവതി ട്രെയിന്‍ ഇറങ്ങിയത്. തുടര്‍ന്ന് യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ട്രെയിന്‍ അതിന് മുന്‍പ് സ്റ്റേഷന്‍ വിട്ടിരുന്നു.
സ്റ്റേഷന്‍ മാസ്റ്ററുടെ സഹായത്തോടെ, കൈയ്മ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഈസമയത്ത് റോഡ് മാര്‍ഗം യാത്ര ചെയ്ത് പൊലീസും കൈയ്മ സ്റ്റേഷനില്‍ എത്തി. ഇവിടെ വച്ച് പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല.തുടര്‍ന്ന് യാത്ര തുടങ്ങിയ ട്രെയിന്‍ റേവ സ്റ്റേഷനില്‍ എത്തി. ഇവിടെ വച്ച് റെയില്‍വേ മെക്കാനിക്കല്‍ ജീവനക്കാരന്റെ സഹായത്തോടെ ഡോര്‍ തുറന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് എയര്‍ കണ്ടീഷന്‍ഡ് കംപാര്‍ട്ട്‌മെന്റിന്റെ ഡോര്‍ തുറന്ന് പൊലീസ് പ്രതിയെ പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ കമലേഷ് കുശ്വാഹയാണ് പിടിയിലായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
