

ന്യൂഡൽഹി: പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ നിലവിലുള്ള ഏത് സംസ്ഥാനത്തേയും കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാമെന്ന് സുപ്രീം കോടതി. നടപടി ഭരണഘടനാപരമാണെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ മണ്ഡല പുനഃക്രമീകരണത്തിനായി കമ്മീഷൻ രൂപീകരിച്ച നടപടിയെ സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബഞ്ചാണ് നടപടി ശരിവച്ചത്. ഭരണഘടനയുടെ മൂന്ന്, നാല് വകുപ്പുകൾ വ്യാഖ്യാനിച്ചാണ് നിലവിലുള്ള സംസ്ഥാനത്തെ ഒന്നോ അതിലധികമോ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ നിയമത്തിലൂടെ സാധിക്കുമെന്നു കോടതി വ്യക്തമാക്കിയത്.
കമ്മീഷൻ രൂപീകരണം ചോദ്യം ചെയ്ത് ശ്രീനഗർ സ്വദേശികളായ ഹാജി അബ്ദുൽ ഗനി ഖാനും ഡോ. മുഹമ്മദ് അയൂബ് മട്ടുവും ഹർജി നൽകിയിരുന്നു. ഇതു പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതും കേന്ദ്ര ഭരണ പ്രദേശങ്ങൾ രൂപീകരിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനാൽ പുനഃക്രമീകരണ കമ്മീഷൻ രൂപീകരിച്ചതു ശരിവയ്ക്കുന്നതിനെ, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട നടപടികൾ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പു നൽകി.
2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പിൻവലിക്കാനും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കാനും നടപടിയുണ്ടായത്. പുതുച്ചേരി പോലെ, നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായിരിക്കും ജമ്മു കശ്മീർ എന്നും വ്യവസ്ഥ ചെയ്തു. തുടർന്നാണ് മണ്ഡല പുനഃക്രമീകരണത്തിന് സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായി കമ്മീഷൻ രൂപീകരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates