ജനങ്ങള്‍ ഭരണകൂടത്തെ ഭയക്കുന്നിടത്ത് നടക്കുന്നത് നിഷ്ഠൂര വാഴ്ച; വിമര്‍ശനവുമായി ഹൈക്കോടതി

ഭരണകൂടത്തെയോ അതിന്റെ ഏജന്റുമാരെയോ ജനങ്ങള്‍ ഭയക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ഥം നടക്കുന്നത് നിഷ്ഠൂര വാഴ്ചയാണെന്നാണെന്ന് കര്‍ണാടക ഹൈക്കോടതി
കര്‍ണാടക ഹൈക്കോടതി/ഫയല്‍
കര്‍ണാടക ഹൈക്കോടതി/ഫയല്‍

ബംഗളൂരു: ഭരണകൂടത്തെയോ അതിന്റെ ഏജന്റുമാരെയോ ജനങ്ങള്‍ ഭയക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ഥം നടക്കുന്നത് നിഷ്ഠൂര വാഴ്ചയാണെന്നാണെന്ന് കര്‍ണാടക ഹൈക്കോടതി. പൊലീസ് മര്‍ദനത്തിന് ഇരയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞുകൊണ്ടാണ്, ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം.

ഭരണകൂടമോ അതിന്റെ ഏജന്റുമാരോ ജനങ്ങളെ ഭയക്കുന്നുണ്ടെങ്കില്‍ അവിടെ സ്വാതന്ത്ര്യമുണ്ടെന്നാണ് അര്‍ഥം. മറിച്ചായാല്‍ നടക്കുന്നത് നിഷ്ഠൂര വാഴ്ചയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

പൊലീസ് സബ് ഇന്‍സ്‌പെക്ടറായ കെപി സുതേഷിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ കുല്‍ദീപ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശം ഉണ്ടായിട്ടുപോലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

അഭിഭാഷകനെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്കു കോടതി നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി പറഞ്ഞു. കുല്‍ദീപിന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഈ തുക കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

കുല്‍ദീപും അയല്‍വാസിയും തമ്മിലുളള തര്‍ക്കമാണ് കേസിന് ആധാരം. തന്റെ കൃഷിയിടത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി അയല്‍വാസി ഗേറ്റ് സ്ഥാപിക്കുന്നതിന് എതിരെ കുല്‍ദീപ് ഇന്‍ജക്ഷന്‍ ഉത്തരവ് വാങ്ങിയിരുന്നു. ഇതു വകവയ്ക്കാതെ അയല്‍വാസി ഗേറ്റ് സ്ഥാപിച്ചു. ഇതിനെതിരെ കുല്‍ദീപ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല. അതേസമയം അതിക്രമിച്ചുകയറിയെന്നു ചൂണ്ടിക്കാട്ടി അയല്‍വാസി നല്‍കിയ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. 

എട്ടേകാലിനു രജിസ്റ്റര്‍ ചെയ്ത പരാതിയുടെ പേരില്‍ എട്ടു മണക്കു തന്നെ പൊലീസ് തന്റെ വീട്ടില്‍ എത്തിയെന്നു കുല്‍ദീപ് പറഞ്ഞു. സ്റ്റേഷനിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദിച്ചു. ഷര്‍ട്ടിടാന്‍ പോലും സമയം നല്‍കാതെയായിരുന്നു പൊലീസ് നടപടി. പൊലീസ് മര്‍ദിച്ചതായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചു നടപടിയെടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ കുല്‍ദീപ് എസ്‌ഐക്കെതിരെ പരാതി നല്‍കി. ഈ കേസാണ് ഹൈക്കോടതിയില്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com