

ലക്‌നൗ: ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ സർക്കാർ ഓഫീസുകളിൽ എത്തുന്ന ജീവനക്കാർക്ക് ഹാജർ നൽകില്ലെന്ന് യുപി സർക്കാർ. നിർദേശം പാലിക്കാത്ത ജീവനക്കാരെ ഓഫീസിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ജൂലായ് 17 മുതൽ 31 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റോഡ് സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി.
ഗതാഗതം, ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസ തുടങ്ങി എല്ലാ മേഖലയിലെ സർക്കാർ ജീവനക്കാർക്കും തീരുമാനം ബാധകമാണെന്നും പുറത്തിറക്കിയ നിർദേശത്തിൽ പറഞ്ഞു. ജില്ലാ റോഡ് സുരക്ഷാ സമിതി സംഘടിപ്പിക്കുന്ന യോഗത്തിൽ കർമപദ്ധതി തയ്യാറാക്കി ഗതാഗത കമ്മിഷണർക്ക് സമർപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സേവ് ലൈഫ് ഫൗണ്ടേഷന്റെ സഹായത്തോടെ 75 ജില്ലകളിൽ ഡ്രൈവർമാർക്ക് സുരക്ഷിതമായ ഡ്രൈവിംഗ്, ഫസ്റ്റ് റെസ്‌പോണ്ടർ സ്കിൽ എന്നിവയിൽ പരിശീലനം നൽകും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് മെഡിക്കൽ കോളജിലെ സർജറി-ഓർത്തോപീഡിക് വിഭാഗം മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥികൾക്കായി അടിസ്ഥാനപരവും നൂതനവുമായ ലൈഫ് സപ്പോർട്ടുമായി ബന്ധപ്പെട്ട ശിൽപശാല സംഘടിപ്പിക്കും. പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്യാമ്പനിൽ പങ്കെടുപ്പിക്കും. റോഡ് അപകട നിരക്ക് കുറയ്‌ക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.5 ശതമാനം റോഡ് അപകടങ്ങൾ വർധിച്ചിട്ടുണ്ട്. മരണനിരക്ക് 4.2 ശതമാനവും വർധിച്ചതായാണ് കണക്ക്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates