ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ 18 വയസുകാരിയായ പെൺകുട്ടിയെ ഒരു സംഘം ആയുധധാരികൾ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തതിന്റെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ടും പുറത്ത്. മെയ് 15ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കിഴക്കൻ ഇംഫാലിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയതെന്നു റിപ്പോർട്ടുകൾ പറയുന്നു. 'മണിപ്പൂരിലെ അമ്മമാർ' എന്നറിയപ്പെടുന്ന മെയ്റ പെയ്ബിസ് (ദീപശിഖയേന്തിയ വനിതകൾ) എന്ന സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാൻ ആയുധധാരികൾക്ക് കൈമാറിയതെന്നു പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കറുത്ത വസ്ത്രം ധരിച്ച് ആയുധവുമായി എത്തിയ നാല് പുരുഷൻമാർ തന്നെ തട്ടിക്കൊണ്ടു പോയി പീഡനത്തിനു ഇരയാക്കിയതെന്നും 18കാരി നൽകിയ പരാതിയിൽ പറയുന്നു.
മെയ് 15നു നടന്ന സംഭവത്തിൽ പെൺകുട്ടി പരാതി നൽകിയത് ജൂലൈ 21നാണ്. അതിനു ശേഷമാണ് സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആൾക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നാലെ സ്ത്രീകളുടെ ഒത്താശയിൽ രണ്ട് യുവതികളെ ജോലി സ്ഥലത്തു നിന്നു വിളിച്ചിറക്കി കൂട്ട ബലാത്സംഗം ചെയ്തു കൊന്നുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. സമാനമായ മറ്റൊരു ക്രൂരതയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ