ഗ്യാന്‍വാപി: ബുധനാഴ്ച വരെ സര്‍വേ പാടില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിക്കു നിര്‍ദേശം 

ബുധനാഴ്ച വരെ എഎസ്‌ഐ സര്‍വേ നടത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) കുഴിച്ചുപരിശോധന അടക്കം സര്‍വേ നടത്തണമെന്ന ജില്ലാ കോടതി ഉത്തരവ് തടഞ്ഞ് സുപ്രീം കോടതി. ബുധനാഴ്ച വരെ എഎസ്‌ഐ സര്‍വേ നടത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. 

എഎസ്‌ഐ സര്‍വേ നടത്താനുള്ള വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച അഞ്ചിനകം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സര്‍വേ നടത്താനുള്ള ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി മെന്‍ഷന്‍ ചെയ്തപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. 

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദ് ആവശ്യപ്പെട്ടു. പള്ളിയില്‍ കുഴിച്ചു പരിശോധന നടത്തരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കു നിര്‍ദേശം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ര തുഷാര്‍ മേത്തയോട് കോടതി തുടക്കത്തില്‍തന്നെ നിര്‍ദേശിച്ചു. സര്‍വേ ബുധനാഴ്ച വരെ തടഞ്ഞ് പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ക്ഷേത്രത്തിനു മുകളിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത് എന്നു കണ്ടെത്താനാണ് വിശദ ശാസ്ത്രീയ സര്‍വേയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്. പര്യവേക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താമെന്നാണ് ഉത്തരവ്. ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വാരാണസി ജില്ലാ കോടതി എഎസ്‌ഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com