ബാലസോര്‍ ദുരന്തത്തില്‍ മരണം 288 ആയി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്; 56 പേരുടെ നില ഗുരുതരം; റെയില്‍വേ

മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഗതാഗതം പുന: സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു
ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടം/ പിടിഐ
ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടം/ പിടിഐ
Updated on
1 min read


ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ മരിച്ചതായി റെയില്‍വേ. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഗതാഗതം പുന: സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു.

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നറിച്ച പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു.

ബാലസോറിലുണ്ടായ അപകടത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. വേദനാജനകമായ സംഭവമാണിത്. പരുക്കേറ്റവരെ സന്ദര്‍ശിച്ചു. പരുക്കേറ്റവരുടെ ചികിത്സയില്‍ ഒരു വീഴ്ചയും വരുത്തില്ല. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും' പ്രധാനമന്ത്രി പറഞ്ഞു.

വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ അപകടസ്ഥലത്തെത്തിയ പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പാണ് പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു  ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com