വിദേശത്ത് വെക്കേഷന് പോകുന്ന രാഹുല്‍ രാജ്യത്തെ അധിക്ഷേപിക്കുന്നു; പൂര്‍വ്വികരില്‍ നിന്ന് പഠിക്കണം: അമിത് ഷാ

വിദേശരാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


അഹമ്മദാബാദ്: വിദേശരാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ വിദേശരാജ്യങ്ങളില്‍ ചര്‍ച്ചയാക്കുന്ന രാഹുല്‍ ഗാന്ധി തന്റെ പൂര്‍വ്വികരില്‍ നിന്ന് പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. വിദേശത്ത് സ്വന്തം രാജ്യത്തെ വിമര്‍ശിക്കുന്നത് ഒരു നേതാവിന് ചേരുന്നതല്ല. രാജ്യത്തെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്റെ ലണ്ടന്‍, അമേരിക്കന്‍ സന്ദര്‍ശനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രാഹല്‍ ഗാന്ധി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമര്‍ശനം. 'ഏതൊരു രാജ്യസ്‌നേഹിയും ഇന്ത്യന്‍ രാഷ്ട്രീയം ഇന്ത്യയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. വിദേശത്ത് പോയി രാജ്യത്തെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത് വിമര്‍ശിക്കുന്നത് ഒരു പാര്‍ട്ടിയുടെയും നേതാവിന് ചേരുന്നതല്ല. രാജ്യത്തെ ജനങ്ങള്‍ ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് രാഹുല്‍ ബാബ ഓര്‍ക്കണം'- അമിത് ഷാ പറഞ്ഞു. 

'വേനല്‍ച്ചൂടില്‍ നിന്ന് രക്ഷനേടാന്‍ രാഹുല്‍ ബാബ അവധിക്ക് വിദേശത്തേക്ക് പോവുകയാണ്. അവിടെ അദ്ദേഹം രാജ്യത്തെ വിമര്‍ശിക്കുന്നു. രാഹുല്‍ തന്റെ പൂര്‍വ്വികരില്‍ നിന്ന് പഠിക്കണം.'- മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ സംഘടിപ്പിച്ച റാലിയില്‍ അമിത് ഷാ പറഞ്ഞു. 

'ജവഹാര്‍ലാല്‍ നെഹ്‌റു ആയിരുന്നു ചെങ്കോല്‍ സ്ഥാപിക്കേണ്ടിയിരുന്നത്. നെഹ്‌റു അന്നത് ചെയ്യാത്തതുകൊണ്ട് ഇന്ന് മോദി ചെയ്തു. എന്തിനാണ് നിങ്ങള്‍ എതിര്‍ക്കുന്നത്?' പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ച് രാഹുലിന് മറുപടിയായി അമിത് ഷാ പറഞ്ഞു. 

'കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, എല്ലാത്തിനേയും എതിര്‍ക്കുകയാണ്. ബാബറിന്റെ കാലം മുതല്‍ അയോധ്യയിലെ രാമക്ഷേത്രം അശുദ്ധമായിരുന്നു. എന്നാല്‍ ഇന്ന്, ശ്രീരാമന്റെ ഒരു മഹത്തായ ക്ഷേത്രം നിര്‍മ്മാണത്തിലാണ്, അത് ഉടന്‍ പൂര്‍ത്തിയാകും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു ആദിവാസി വനിത രാജ്യത്തിന്റെ രാഷ്ട്രപതിയായത്. 

നരേന്ദ്ര മോദി ഗുജറാത്തില്‍ നിന്നാണ് രാജ്യത്ത് വികസനത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടത്.  ഗുജറാത്തില്‍ 24 മണിക്കൂറും വൈദ്യുതി, വെള്ളം, ചെക്ക് ഡാം, കൃഷി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടന്ന  വികസനത്തിന്റെ പ്രചരണം മോദിയെ പ്രധാനമന്ത്രിയാക്കുകയും 'ഗുജറാത്ത് മോഡല്‍' 'ഇന്ത്യ മോഡല്‍' ആയി മാറുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു. 

2024ല്‍ നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടത് എന്ന് ജനങ്ങള്‍ തീരുമാനിക്കും. ഗുജറാത്തില്‍ നിന്ന് ബിജെപിക്ക് അടുത്ത തവണയും 26 സീറ്റുകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com