ചെന്നൈ: ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 'ബിജെപി നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണ് ദേഷ്യമെന്ന്' സ്റ്റാലിന്‍ ചോദിച്ചു. 'അദ്ദേഹത്തിന്റെ നിര്‍ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല'- സ്റ്റാലിന്‍ പറഞ്ഞു.
ഞായറാഴ്ച ബിജെപി ഭാരവാഹി യോഗത്തിലാണ് 'ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്നൊരു പ്രധാനമന്ത്രി വരു'മെന്ന് അമിത് ഷാ പറഞ്ഞത്. അതു ഉറപ്പാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് അമിത് ഷാ ആഹ്വാനം ചെയ്തു. ഈ പരാമര്‍ശത്തോടായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 'തമിഴന്‍ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കില്‍, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എല്‍ മുരുകനും ഉണ്ട്. അവര്‍ക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു'- അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ കാമരാജിനെയും ജി കെ മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ഈ അവകാശവാദം നിരാകരിച്ച എംകെ സ്റ്റാലിന്‍, പ്രസ്താവന പരസ്യമാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ചു.
ഈ വാർത്ത കൂടി വായിക്കൂ ബംഗളൂരു നഗരത്തില്‍ ഡച്ച് വ്ലോഗര്‍ക്ക് നേരെ ആക്രമണം; പ്രതി പിടിയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ