‘മിണ്ടാതെ ഇറങ്ങിപ്പോകു, എന്നെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട‘- അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

ജഡ്ജി ആയിരുന്ന 22 വർഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ല. അവശേഷിക്കുന്ന രണ്ട് വർഷവും ആരുടേയും ഭീഷണിക്ക് വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ പണിയാൻ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ​ഹർജി അടിയന്തരമായി കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു നടകീയ സംഭവങ്ങൾ. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് ശബ്ദമുയർത്തി ആവശ്യപ്പെട്ടതാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്.

മിണ്ടാതിരിക്കാനും കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാനും അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഭയപ്പെടുത്തി കാര്യങ്ങൾ നടപ്പാക്കാമെന്ന് വിചാരിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ഓർമിപ്പിച്ചു. ജഡ്ജി ആയിരുന്ന 22 വർഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ല. അവശേഷിക്കുന്ന രണ്ട് വർഷവും ആരുടേയും ഭീഷണിക്ക് വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

‘നിങ്ങൾ മിണ്ടാതിരിക്കുക, അല്ലെങ്കിൽ കോടതി മുറിയിൽ നിന്ന് ഇറങ്ങിപ്പോകുക. ഇങ്ങനെ ഒച്ചവെച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട.‘

‘ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാൻ. എന്നെ പേടിപ്പിച്ച് ഇരുത്താൻ നോക്കേണ്ട. ഭീഷണിക്ക് വഴങ്ങില്ല. ഹർജി 17ന് കേൾക്കും. എന്നാൽ ഒന്നാമത്തെ കേസായി കേൾക്കാൻ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതി മുറിക്ക് ഉള്ളിൽ വേണ്ട. നടപടിക്രമങ്ങൾ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയിൽ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടത് എന്ന് എനിക്ക് അറിയാം’– ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വികാസ് സിങ്ങിന്റെ പ്രവർത്തിയിൽ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനോട് ഖേദം പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com