ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ

മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്.
ഡികെ ശിവകുമാര്‍/ ട്വിറ്റര്‍
ഡികെ ശിവകുമാര്‍/ ട്വിറ്റര്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. തീരുമാനം വരാത്ത സാഹചര്യത്തില്‍ നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ തുടരും.

നാളെ സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന വ്യക്തമായതോടെ ബംഗളൂരുവിലെ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു സത്യാപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്. 

അതേസമയം, അടുത്ത 48 - 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ നിലവില്‍ വരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'കര്‍ണാടകയില്‍ മുഖ്യമന്ത്രി ആര് എന്ന് ഇന്നല്ലെങ്കില്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപവത്കരിക്കും'- അദ്ദേഹം പറഞ്ഞു.

ടേം വ്യവസ്ഥയിലായിരിക്കും കര്‍ണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്നും ആദ്യം സിദ്ധരാമയ്യയും ശേഷം ഡികെ ശിവകുമാറും ആയിരിക്കും എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. അതേസമയം, നേൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും മുമ്പേ സിദ്ധരാമയ്യയുടെ അണികള്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com