പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യമില്ല; ഉദ്ഘാടന ദിവസം ഉപവാസ സമരം: നിതീഷ് കുമാര്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
നിതീഷ് കുമാര്‍: ഫയല്‍/പിടിഐ
നിതീഷ് കുമാര്‍: ഫയല്‍/പിടിഐ
Updated on
1 min read

പട്‌ന: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഒഴിവാക്കി പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ജെഡിയു ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ഉദ്ഘാടനം ചെയ്യുന്ന 28-ാം തീയതി, ജെഡിയു ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെയും രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിയെയും ക്ഷണിച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ പാര്‍ലമെന്ററി സിസ്റ്റത്തില്‍ രാഷ്ട്രപതി ഒരു ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. ദ്രൗപദി മുര്‍മു ഉന്നത ഭരണഘടനാപദവി വഹിക്കുന്ന ആളാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പായും അവരെ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കണമായിരുന്നു'-അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിലും നിതീഷ് വിശദീകരണം നല്‍കി. ശനിയാഴ്ച രാവിലെ പട്‌നയില്‍ മറ്റു തിരക്കുകള്‍ ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഉച്ചയ്ക്ക് ശേഷമാണ് യോഗം വെച്ചിരുന്നതെങ്കില്‍ തനിക്ക് ഡല്‍ഹിയിലെത്തി പങ്കെടുക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന മന്ത്രിമാരുടെ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറിയിരുന്നു. എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ആദ്യം അവര്‍ ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചു. ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ നിരോധിച്ചു. എന്താണ് അവരുടെ ഉദ്ദേശമെന്ന് തനിക്ക് മനസ്ലിലാകുന്നില്ല- രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com