

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സാഹിലിനെ കുടുക്കിയത് ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. കൊലപാതകത്തിന് ശേഷം സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സാഹില്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് ബുലന്ദ്ശഹറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പ്രതി മുങ്ങി. ബസിലാണ് ബന്ധുവിന്റെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയ ഉടന്‍ തന്നെ സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
പതിനാറുകാരിയുടെ അരുംകൊലയില്‍ പെണ്‍കുട്ടിക്ക് 34 തവണ കുത്തേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്നു.
ഡല്‍ഹിയിലെ എസി റിപ്പയര്‍ ഷോപ്പിലെ മെക്കാനിക്കാണ് സാഹില്‍ എന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി സാഹില്‍ അടുപ്പത്തിലായിരുന്നു എന്നാണ് ഔട്ടര്‍ നോര്‍ത്ത് ഡിസിപി രവി കുമാര്‍ പറയുന്നത്. ശനിയാഴ്ച പെണ്‍കുട്ടിയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നത്.
സുഹൃത്തിന്റെ മകന്റെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറത്തുപോയപ്പോഴാണ് സാഹില്‍ വഴിയില്‍ കാത്തിരുന്നു ആക്രമിച്ചത്. അതേസമയം, സാഹിലിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.
ഡല്‍ഹി രോഹിണിയിലെ ഷാബാദ് ഡയറി ഏരിയയില്‍ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലേക്ക് വലിയ പാറക്കല്ലെടുത്ത് ഇട്ടു. നിരവധി തവണയാണ് പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയിലിട്ടത്. യാത്രക്കാര്‍ കാണ്‍കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്.
ഇതിനുശേഷം പോയ പ്രതി തിരികെ വന്ന് വീണ്ടും പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പലതവണ ഇട്ടു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചവിട്ടുകയും ചെയ്തശേഷമാണ് സ്ഥലത്തു നിന്നും പോയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
