രാജ്യത്ത് ഓരോ മണിക്കൂറിലും റോഡ് അപകടത്തില്‍ മരിക്കുന്നത് 19 പേര്‍; കൂടുതല്‍ മരണം യുപിയില്‍; കേരളത്തില്‍ മരണനിരക്ക് കുറഞ്ഞു

അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്
അപകടത്തില്‍പ്പെട്ട ബസ്‌/ഫയല്‍
അപകടത്തില്‍പ്പെട്ട ബസ്‌/ഫയല്‍

ന്യൂഡല്‍ഹി: 2022 ല്‍ ഏറ്റവും കൂടുതല്‍ റോഡപകടമുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമത്. തൊട്ടുമുന്‍പുള്ള 2 വര്‍ഷങ്ങളില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ദേശീയപാതകളിലെ അപകടങ്ങളുടെ പട്ടികയില്‍ മുന്‍ വര്‍ഷങ്ങളില്‍ കേരളം ആറാമതായിരുന്നു. ഇത്തവണ രണ്ടാമതാണ്. കേരളത്തില്‍ റോഡപകടം മുന്‍വര്‍ഷത്തെക്കാള്‍ 31.87% വര്‍ധിച്ചെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് ഓരോ മണിക്കൂറിലും 19 മരണം സംഭവിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 10,000 വാഹനങ്ങളെടുത്താല്‍ 3 മരണമാണ് കണക്കിലുള്ളത്. 
 
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,68,491 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു. 4,61,312 അപകടങ്ങളാണ് രാജ്യത്തുണ്ടായത്. 4,43, 366 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയിലെ റോഡപകടങ്ങള്‍-2022 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റോഡപകടങ്ങളുടെ എണ്ണത്തില്‍ 11.9 ശതമാനവും മരിക്കുന്നവരുടെ എണ്ണത്തില്‍ 9.4 ഉം പരിക്ക് പറ്റുന്നവരുടെ എണ്ണത്തില്‍ 15.3 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 5 വര്‍ഷമായി തമിഴ്‌നാടും മധ്യപ്രദേശുമാണ് റോഡപകടങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 

സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണ്. 13.4 ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്. രണ്ടാമത് തമിഴ്‌നാട് ആണ്. 10.6 ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്. 

32.9 ശതമാനം അപകടങ്ങളും എക്‌സ്പ്രസ് വേ ഉള്‍പ്പെടെയുള്ള ദേശീയ പാതകളില്‍ നടന്നു. 23.1 ശതമാനം സംസ്ഥാന ഹൈവേകളിലും ബാക്കിയുള്ളവ 43.9 ശതമാനം മറ്റ് റോഡുകളിലുമാണ് നടന്നത്. മരിച്ചവരില്‍ 66.5 ശതമാനം പേരും 18- 45 വയസിനിടയിലുള്ളവരാണ്. ഗ്രാമീണമേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് മറ്റൊരു പ്രത്യേകത. 

റോഡിലെ കുഴികള്‍ മൂലം കേരളത്തില്‍ 25 പേരാണ് മരിച്ചത്. ഒരാള്‍ മരിക്കുകയും 30 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യമാകെ ഇത്തരത്തില്‍ 1,856 പേരാണ് മരിച്ചത്. റോഡ് നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ട് 305 അപകടങ്ങളിലായി 38 പേരാണ് കേരളത്തില്‍ മരിച്ചത്. രാജ്യത്ത് മരിച്ചത് 4,054 പേര്‍. കേരളത്തില്‍ വളവുകളിലുണ്ടായ അപകടത്തിനേക്കാള്‍ കൂടുതല്‍ നേരെയുള്ള റോഡിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 26,556 അപകടങ്ങളാണ് നേരെയുള്ള റോഡിലുണ്ടായിരിക്കുന്നത്. വളവുകളിലുണ്ടായ അപകടങ്ങള്‍ 5,510ഉം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com