ന്യൂഡല്‍ഹി: മായം കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. മായം കലര്‍ന്ന ഭക്ഷണത്തിന്റെ ഉപഭോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കുകയും നിലവിലെ ശിക്ഷ അപര്യാപ്തമായതിനാലുമാണ് ശുപാര്‍ശയെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യക്തമാക്കി,.
ദോഷകരമായ ഭക്ഷണപാനീയങ്ങളുടെ വില്‍പ്പന പൊതുജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്നും നിലവിലെ ശിക്ഷ പോരെന്നുമാണ് സമിതി വ്യക്തമാക്കുന്നത്. നിലവില്‍, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ കുറ്റത്തിന് ആറുമാസം വരെ തടവോ അല്ലെങ്കില്‍ 1,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷാ വിധി.
ഭാരതീയ ന്യായ സംഹിത പ്രകാരം ചെറിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയായി സാമൂഹ്യപ്രവര്‍ത്തനം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമായ ശിക്ഷാനടപടിയെന്നും കമ്മിറ്റി വിശേഷിപ്പിച്ചു. ഈ നീക്കം വളരെ പ്രശംസനീയമായ ശ്രമമാണെന്നു കമ്മിറ്റി പറഞ്ഞു.
ജയില്‍ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാരം കുറയ്ക്കുക മാത്രമല്ല, രാജ്യത്തെ ജയിലുകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുകയും ഇതുവഴി ചെയ്യാമെന്നും പാനല്‍ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത , ഭാരതീയ സാക്ഷ്യ അധീനിയം ബില്ലുകള്‍ക്കൊപ്പം ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത ബില്ലും ഓഗസ്റ്റ് 11 ന് ലോക്സഭയില്‍ അവതരിപ്പിച്ചു. 1898-ലെ ക്രിമിനല്‍ നടപടി നിയമം, 1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1872-ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് ഈ മൂന്ന് നിയമങ്ങളും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ