ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തില്‍പ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഡ്രില്ലിങ്ങിനിടെ വന്‍ ശബ്ദമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്. അതിനിടെ പുതിയ മെഷീന്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്നാണ് സൂചന.
യന്ത്രതകാര്‍ മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും യന്ത്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ദേശീയപാതാ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഉച്ചയ്ക്ക് മുന്‍പായി രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തുരങ്കത്തില്‍ കുടുങ്ങിയ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് അത്യാധുനിക സൗകര്യങ്ങളുള്ള വിമാനം എയര്‍ലിഫ്റ്റ് വഴി ഡെറാഢൂണ്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. അതേസമയം, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ സര്‍ക്കാരിനും കമ്പനിക്കെതിരെയും രംഗത്തെത്തി.
അവരുടെ ആരോഗ്യനില വഷളാകുന്നതിന് മുമ്പ് തൊഴിലാളികളെ എത്രയും വേഗത്തില്‍ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാന്‍ തായ്ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ സജീവമാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാല്‍, അവിചാരിത തടസ്സങ്ങള്‍ നേരിട്ടാല്‍ ഇതു വീണ്ടും നീളും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ