മുംബൈ: ഇറക്കം കുറഞ്ഞ പാവാട ധരിച്ച് നൃത്തം ചെയ്യുന്നത് പാതുജനങ്ങളെ അലോസരപ്പെടുത്തുന്ന 'അശ്ലീല' പ്രവൃത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂരിലെ തിര്ഖുരയിലെ റിസോര്‍ട്ടിലെ വിരുന്നിനിടെ ഒരു പരിപാടിയില്‍ നടന്ന നൃത്തത്തിനെതിരെയുള്ള കേസ് പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ സാധാരണവും സ്വീകാര്യവുമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള വസ്ത്രധാരണം സിനിമകളിലും നമ്മള്‍ കാണുന്നതാണ്. ഏത് പ്രവൃത്തികളാണ് അശ്ലീലമാകുന്നത് എന്നത് വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തില്‍ പുരോഗമനപരമായ വീക്ഷണം സ്വീകരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും വിധി പ്രസ്താവത്തിനിടെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മേയ് മാസത്തില്‍ തിര്‍ഖുരയിലെ ടൈഗര്‍ പാരഡൈസ് റിസോര്‍ട്ടിലും വാട്ടര്‍ പാര്‍ക്കിലും റെയ്ഡ് നടത്തിയ സാഹചര്യത്തില്‍ ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ നൃത്തം ചെയ്തുവെന്നാരോപിച്ചാണ് പൊലീസ് കേസെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. മാത്രമല്ല സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സദാചാര പൊലീസിങാണെന്നും കോടതി കുറ്റപ്പെടുത്തി.
സെക്ഷന്‍ 294 പ്രകാരം ഒരു പ്രവൃത്തി കുറ്റമാകണമെങ്കില്‍ അത് പരസ്യമായി ചെയ്യണമെന്ന് കോടതി ചൂണ്ടിക്കാട്ടി. മോശം പ്രവൃത്തി, വാക്ക്, ദൃശ്യങ്ങള്‍ എന്നിവ പരസ്യമായി ചെയ്യുകയോ അത് മറ്റുള്ളവരെ അലോസരപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ഈ വകുപ്പ് പ്രകാരം കുറ്റം നിലനില്‍ക്കൂ എന്നും കോടതി നിരീക്ഷിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ