ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്; കേന്ദ്ര നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് പുതിയ ആശയമല്ലെന്നും സിങ് ദേവ്
ടിഎസ് സിങ് ദേവ്/ട്വിറ്റര്‍
ടിഎസ് സിങ് ദേവ്/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തോടെ ബിജെപി നീക്കം ശക്തമാക്കുന്നതിനിടെ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുകയെന്ന ആശയത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്. ഛത്തിസ്ഗഢ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ടിഎസ് സിങ് ദേവ് ആണ്, പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കും മുമ്പു തന്നെ കേന്ദ്ര നീക്കത്തിനു പിന്തുണ അറിയിച്ചത്. 

വ്യക്തിപരമായി താന്‍ ഇതിനെ പിന്തുണയ്ക്കുന്നതായി ദേവ് പറഞ്ഞു.     ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് പുതിയ ആശയമല്ലെന്നും സിങ് ദേവ് കൂട്ടിച്ചേര്‍ത്തു. 

റാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരാനാണ് പ്രത്യേക സമ്മേളനം വിളിച്ചത് എന്ന തരത്തില്‍ ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പതിനേഴാമത് ലോക്‌സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. ജി 20 ഉച്ചകോടി കഴിയുന്നതിന് തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com