മുഖ്യമന്ത്രിക്ക് നല്‍കാന്‍ കൊണ്ടുവന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി; ഹിമാചലില്‍ സമൂസ വിവാദം, സിഐഡി അന്വേഷണം

മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് നല്‍കാന്‍ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അസാധാരണ നടപടി
Samosa meant for Himachal Chief Minister served to security staff, CID probes
ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു
Updated on
1 min read

ഷിംല: മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് നല്‍കാന്‍ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അസാധാരണ നടപടി. ഒക്ടോബര്‍ 21 ന് സിഐഡി ആസ്ഥാനം സുഖു സന്ദര്‍ശിക്കുന്നതിനിടെ നടന്ന സംഭവം സര്‍ക്കാര്‍ വിരുദ്ധമെന്നും ഇത് അജണ്ടയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സുഖുവിന് നല്‍കാന്‍ ഹോട്ടലില്‍ നിന്ന് കുറഞ്ഞത് മൂന്ന് പെട്ടി സമൂസകളാണ് കൊണ്ടുവന്നത് എന്നാണ് വിവരം. ഏകോപനത്തിന്റെ അഭാവം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പകരം ഭക്ഷണം വിളമ്പിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണെന്നും ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പൊലീസ് സബ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എഎസ്‌ഐയോടും ഒരു ഹെഡ് കോണ്‍സ്റ്റബിളിനോടും ലഘുഭക്ഷണം കൊണ്ടുവരാന്‍ എസ്‌ഐ നിര്‍ദ്ദേശിച്ചു. എഎസ്‌ഐയും ഹെഡ്കോണ്‍സ്റ്റബിളും ഹോട്ടലില്‍ നിന്ന് മൂന്ന് പെട്ടികളിലായി പലഹാരങ്ങള്‍ കൊണ്ടുവന്ന് എസ്‌ഐയെ അറിയിച്ചു.

മൂന്ന് പെട്ടികളിലെ ലഘുഭക്ഷണം മുഖ്യമന്ത്രിക്ക് നല്‍കണോ എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം വകുപ്പ് ജീവനക്കാരോട് ചോദിച്ചപ്പോള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നു.ഹോട്ടലില്‍ നിന്ന് ലഘുഭക്ഷണം എത്തിക്കാനുള്ള ചുമതല എഎസ്‌ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും നിയോഗിച്ച എസ്‌ഐക്ക് മാത്രമേ മൂന്ന് പെട്ടികളും മുഖ്യമന്ത്രിയ്ക്കുള്ളതാണെന്ന് അറിയാമായിരുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോടും ചോദിക്കാതെ, ലഘുഭക്ഷണം മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലേക്ക് അയച്ചത് ലേഡി ഇന്‍സ്‌പെക്ടര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ പേരുള്ളവരെല്ലാം സിഐഡിയ്ക്കും സര്‍ക്കാരിനും വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നാണ് സിഐഡി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്റെ കുറിപ്പില്‍ എഴുതിയത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ലഘുഭക്ഷണം വിളമ്പാന്‍ കഴിയാതിരുന്നതെന്നും ഇവര്‍ അജണ്ട അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കുറിപ്പില്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവം രാഷ്ട്രീയ വിവാദമായതോടെ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല എന്നാണ് ഹിമാചല്‍ പ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com