

ചെന്നൈ: ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍, ജീവതത്തിനും മരണത്തിനുമിടയില്‍ രണ്ടര മണിക്കൂറോളം ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന വിമാനം. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിൽ. മണിക്കൂറുകൾ നീണ്ട ഭഗീരഥ പ്രയത്‌നത്തിനൊടുവിൽ വിമാനം സേഫ് ലാൻഡ് ചെയ്തു. രണ്ടര മണിക്കൂർ രാജ്യത്തെ ഒന്നാകെ മുൾമുനയിൽ നിർത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ വാർത്തകൾ ചർച്ചയാകുമ്പോൾ മനസാന്നിധ്യം കൈവിടാതെ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കിയ പൈലറ്റിനെയും സഹപൈലറ്റിനെയും തേടി അഭിനന്ദനപ്രവാഹമാണെത്തുന്നത്.
ആശങ്കകൾ നിറഞ്ഞ രണ്ടര മണിക്കൂറിനൊടുവിലാണ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. പൈലറ്റുമാരുടെ അനുഭവ സമ്പത്ത് അടിയന്തര ഘട്ടത്തിൽ തുണയായി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എക്സിൽ കുറിച്ചു.
പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും അദ്ദേഹം അഭിനന്ദിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യയും വ്യക്തമാക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ AXB 613 വിമാനം രണ്ട് മണിക്കൂര്‍ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്. ഇന്ധനം തീര്‍ക്കാനായിരുന്നു വട്ടമിട്ട് പറക്കലിലൂടെ ലക്ഷ്യം വച്ചത്. വിമാനം 5.40നാണ് പുറപ്പെട്ടത്. ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതായിരുന്നു പ്രശ്നം.
വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ പ്രശ്നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഇന്ധനം തീര്‍ക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ലാന്‍ഡിങിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു. സുരക്ഷിത ലാന്‍ഡിങിനെ വിമാനത്താവളത്തിലുള്ള മുഴുവന്‍ പേരും നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates