പ്രൊഫസര്‍ ജി എന്‍ സായിബാബ അന്തരിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പത്തുവർഷക്കാലം ജയിലിലായിരുന്നു
G N Saibaba passes away
പ്രൊഫസര്‍ ജി എന്‍ സായിബാബപിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബ അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൈദരാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പത്തുവർഷക്കാലം ജയിലിലായിരുന്നു പ്രൊഫ. സായിബാബ. പിന്നീട് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി ജയിൽ മോചിതനാക്കുകയായിരുന്നു.

പ്രൊഫസർ സായിബാബയ്ക്കെതിരെ യുഎപിഎ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. സായിബാബ ഉൾപ്പെടെ ആറു പേരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് കഴിഞ്ഞ മാർച്ചിൽ കുറ്റവിമുക്തരാക്കിയത്. 2014 മേയിലാണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേത്തുടർന്ന് പ്രൊഫ. സായിബാബയെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. 2017ലാണ് സെഷൻസ് കോടതി സായിബാബയ്ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. 2021 മാർച്ചിൽ കോളജ് സായിബാബയെ സർവീസിൽ നിന്ന് പുറത്താക്കി. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന സായിബാബ ചക്രക്കസേരയുടെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്. 2014ൽ അറസ്റ്റിലായതു മുതൽ അദ്ദേഹത്തെ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.

2022 ഒക്ടോബർ 14ന് കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ബോംബെ ഹൈക്കോടതി വിട്ടയച്ചു. ഇതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അപ്പീൽ കേട്ട സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തു. കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ആദ്യം മുതൽ പരിഗണിക്കാനും സുപ്രീം കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ നാ​ഗ്പൂർ ബെഞ്ച് വാദം കേട്ടാണ് പ്രതികളെ വീണ്ടും കുറ്റവിമുക്തരാക്കിയത്. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ കുറ്റം ചുമത്തിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com