Bomb Threats On 2 More Planes
സൗദി അറേബ്യ ഇൻഡി​ഗോ വിമാനം ജയ്പൂരിൽ ഇറക്കിയപ്പോൾ പിടിഐ

രണ്ടു വിമാനങ്ങള്‍ക്കു കൂടി ബോംബ് ഭീഷണി, 48 മണിക്കൂറിനിടെ ഭീഷണി സന്ദേശം ലഭിച്ചത് 12 വിമാനങ്ങള്‍ക്ക്

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബോംബ് ഭീഷണി ലഭിക്കുന്ന വിമാനങ്ങളുടെ എണ്ണം 12 ആയി
Published on

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് പോകുന്ന ആകാശ എയര്‍ വിമാനത്തിനും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനുമാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബോംബ് ഭീഷണി ലഭിക്കുന്ന വിമാനങ്ങളുടെ എണ്ണം 12 ആയി.

ആകാശ എയറിന്റെ ക്യുപി 1335 വിമാനത്തില്‍ 3 ശിശുക്കളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 177 പേരാണ് ഉണ്ടായിരുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ആകാശ എയര്‍ വക്താവ് പറഞ്ഞു.

ഇന്‍ഡിഗോയുടെ 6E 651 മുംബൈ-ഡല്‍ഹി വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചു. ഇതേത്തുടര്‍ന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായി ഇന്‍ഡിഗോ വക്താവ് പറഞ്ഞു.

ഇന്നലെ ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം-ലഖ്നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം, സിലിഗുഡി-ബംഗളൂരു ആകാശ എയര്‍, അലയന്‍സ് എയര്‍, അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം, എന്നിങ്ങനെ ഏഴ് വിമാനങ്ങളിലാണ് ബോംബ് ഭീഷണിയുണ്ടായത്.

തിങ്കളാഴ്ച രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനം, മസ്‌കറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനം, ജിദ്ദയിലേക്ക് പോകുന്ന മറ്റൊരു ഇന്‍ഡിഗോ വിമാനം എന്നിവയ്ക്കായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തില്‍, ഈ വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തി വരികയാണെന്നും, സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com