ട്രെയിനിലെ പുതപ്പുകള്‍ കഴുകാറുണ്ടോ?; വിവരാവകാശ ചോദ്യത്തിന് റെയില്‍വേയുടെ മറുപടി ഇങ്ങനെ

യാത്രക്കാര്‍ക്ക് നല്‍കുന്ന ലിനന്‍ ( വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ടെന്നും എന്നാല്‍ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കഴുകാറുണ്ടെന്നും റെയില്‍വേ മന്ത്രാലയം
Wool blankets washed ‘once a month’
കമ്പിളി പുതപ്പ് മാസത്തില്‍ രണ്ടുതവണയെങ്കിലും കഴുകേണ്ടതാണ്ഫയൽ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: എസി കോച്ച് യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ ഇന്ത്യന്‍ റെയില്‍വേ എത്ര തവണ കഴുകും? ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ പതിവായി ചോദിക്കുന്ന ചോദ്യമാണിത്. യാത്രക്കാര്‍ക്ക് നല്‍കുന്ന ലിനന്‍ ( വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ടെന്നും എന്നാല്‍ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കഴുകാറുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. വിവരാവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയ്ക്ക് റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കമ്പിളി പുതപ്പ് മാസത്തില്‍ രണ്ടുതവണയെങ്കിലും കഴുകേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. എന്നാല്‍ മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കമ്പിളി പുതപ്പ് കഴുകുന്നുണ്ട്. മാസത്തിലൊരിക്കല്‍ മാത്രമാണ് കമ്പിളി പുതപ്പുകള്‍ കഴുകുന്നത് എന്ന് വിവിധ ദീര്‍ഘദൂര ട്രെയിനുകളിലെ 20 ഓളം ഹൗസ്‌കീപ്പിങ് സ്റ്റാഫുകള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കറയോ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ മാത്രമേ അവ കൂടുതല്‍ തവണ കഴുകുകയുള്ളൂ എന്നും അവര്‍ മറുപടി പറഞ്ഞു.

ബ്ലാങ്കറ്റുകള്‍, ബെഡ്ഷീറ്റുകള്‍, തലയിണ കവറുകള്‍ എന്നിവയ്ക്ക് യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതെല്ലാം ട്രെയിന്‍ നിരക്ക് പാക്കേജിന്റെ ഭാഗമാണെന്നാണ് റെയില്‍വേ മറുപടി നല്‍കിയത്. കൂടാതെ, ഗരീബ് രഥ്, തുരന്തോ തുടങ്ങിയ ട്രെയിനുകളില്‍, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബെഡ്റോള്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഓരോ കിറ്റിനും അധിക തുക അടച്ച് ബെഡ്റോള്‍ (തലയിണ, ബെഡ് ഷീറ്റുകള്‍ മുതലായവ) ലഭ്യമാക്കുന്നുണ്ടെന്നും റെയില്‍വേ മന്ത്രാലയത്തിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹൗസ് കീപ്പിംഗ് മാനേജ്മെന്റ് സെക്ഷന്‍ ഓഫീസര്‍ റിഷു ഗുപ്ത മറുപടി നല്‍കി.

''ഓരോ യാത്രയ്ക്കു ശേഷവും ഞങ്ങള്‍ ബെഡ്ഷീറ്റുകളും തലയിണ കവറുകളും (ലിനന്‍) കെട്ടുകളാക്കി അലക്കാന്‍ നല്‍കാറുണ്ട്. പുതപ്പിന്റെ കാര്യത്തില്‍, ഞങ്ങള്‍ അവ വൃത്തിയായി മടക്കി കോച്ചില്‍ സൂക്ഷിക്കുന്നു. ദുര്‍ഗന്ധം വമിക്കുകയോ അതില്‍ എന്തെങ്കിലും ഭക്ഷണം ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ മാത്രമേ ഞങ്ങള്‍ അവ അലക്കാന്‍ അയക്കൂ''-ഒരു ഹൗസ്‌കീപ്പിങ് സ്റ്റാഫ് പറഞ്ഞു.

'പുതപ്പുകള്‍ വൃത്തിയായാണോ കിടക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ട്രെയിനുകളില്‍ ഒരു നിരീക്ഷണവുമില്ല. പുതപ്പുകള്‍ മാസത്തില്‍ രണ്ടുതവണ കഴുകുമെന്ന് ഒരു ഉറപ്പുമില്ല. ദുര്‍ഗന്ധം, നനവ്, ഛര്‍ദ്ദി മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ ഞങ്ങള്‍ പുതപ്പുകള്‍ കഴുകാന്‍ നല്‍കൂ. ചില സന്ദര്‍ഭങ്ങളില്‍, യാത്രക്കാര്‍ പരാതി ഉന്നയിച്ചാല്‍ വൃത്തിയുള്ള പുതപ്പ് നല്‍കാറുണ്ട്'- മറ്റൊരു ഹൗസ്് കീപ്പിങ് സ്റ്റാഫ് തുറന്നുപറഞ്ഞു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം, ഇന്ത്യന്‍ റെയില്‍വേയ്ക്ക് രാജ്യത്ത് 46 ഡിപ്പാര്‍ട്ട്മെന്റല്‍ അലക്കുകേന്ദ്രങ്ങളും 25 ബില്‍ഡ്- ഓണ്‍- ഓപ്പറേറ്റ് -ട്രാന്‍സ്ഫര്‍ അലക്കുശാലകളും ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com