

കൊല്‍ക്കത്ത: 'ദന' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് കര തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായിട്ടാണ് പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് കര തൊട്ടത്. ഇതേത്തുടര്‍ന്ന് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നിരവധി മരങ്ങള്‍ കടപുഴകി.
ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും തുടുകയാണ്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റ് പൂര്‍ണമായും കരയ്ക്കുള്ളിലേക്ക് പ്രവേശിക്കും. രാവിലെ പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
'ദന' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത സജ്ജികരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥിതിഗതികള്‍ നേരിടാന്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം തുടങ്ങിയവയെ നിയോഗിച്ചിട്ടുണ്ട്. 'ദന' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കൻ തീരത്തു നിന്നും ഏതാണ്ട് 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മുന്‍ കരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates