

ന്യൂഡൽഹി: ഗുരുഗ്രാമിൽ വച്ച് കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം കണ്ടെത്തിയത് ടാറ്റൂവിലൂടെ. തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഹരിയാനയിലെ ടൊഹാനയിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്. മുഖം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. മൃതദേഹത്തിൽ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. ദിവ്യയുടെ പഴയ ചില ഫോട്ടോകളിൽ ഈ ടാറ്റൂ ദൃശ്യമായിരുന്നുവെന്നും ഇത് ഒത്തുനോക്കിയാണ് ഉറപ്പുവരുത്തിയതെന്നും ഗുരുഗ്രാമിലെ പൊലീസ് ഓഫിസർ മുകേഷ് കുമാർ പറഞ്ഞു. ഇതിനുപിന്നാലെ ദിവ്യയുടെ കുടുംബത്തെ വിവരമറിയിച്ചു. പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവ്യ പഹൂജയുടെ മൃതദേഹം പ്രതികൾ ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭക്ര കനാലിൽ ഉപേക്ഷിച്ച മൃതദേഹം ഏറെദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. പട്യാലയിൽനിന്ന് 270 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
2016 ല്‍ അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ പുറത്തിറങ്ങിയത്. ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ 27 കാരിയായ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates