Kunal Kamra| 'അതിലും ഭേദം ഭ്രാന്താശുപത്രിയില്‍ പോവുന്നതാണ്', ബിഗ് ബോസിലേക്കുള്ള ക്ഷണത്തിന് കുനാല്‍ കമ്രയുടെ മറുപടി

Kunal Kamra| 'അതിലും ഭേദം ഭ്രാന്താശുപത്രിയില്‍ പോവുന്നതാണ്', ബിഗ് ബോസിലേക്കുള്ള ക്ഷണത്തിന് കുനാല്‍ കമ്രയുടെ മറുപടി

വാട്‌സാപ്പില്‍ തനിക്ക് ലഭിച്ച സന്ദേശമാണ് കുനാല്‍ കമ്ര ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്
Published on

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് ജനപ്രിയ റിയാലിറ്റി പരമ്പരയായ ബിഗ് ബോസിലേക്ക് ക്ഷണം. കുനാല്‍ കമ്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തയത്. 'ബിഗ് ബോസിന്റെ' വരാനിരിക്കുന്ന സീസണില്‍ പങ്കെടുക്കാന്‍ തന്നെ സമീപിച്ചുവെന്നും എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചുവെന്നും കുനാല്‍ കമ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അറിയിച്ചു.

വാട്‌സാപ്പില്‍ തനിക്ക് ലഭിച്ച സന്ദേശമാണ് കുനാല്‍ കമ്ര ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസിന്റെ കാസ്റ്റിങ് ചുമതലയുള്ള വ്യക്തിയാണ് എന്നും പുതിയ സീസണിലേക്ക് കമ്രയെ പങ്കെടുപ്പിക്കാന്‍ താത്പര്യം ഉണ്ടെന്നും അറിയിക്കുന്നതാണ് സന്ദേശം.

നിങ്ങളുടെ യഥാര്‍ത്ഥ പ്രകടനങ്ങള്‍ പങ്കുവയ്ക്കാനും വലിയൊരു കൂട്ടം പ്രേക്ഷകരെ സ്വന്തമാക്കാനും കഴിയുന്ന വേദിയാണ് ബിഗ് ബോസ് എന്നും സന്ദേശം കമ്രയ്ക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, ഒറ്റവരി വാചകത്തില്‍ വാഗ്ദാനം നിരസിക്കുകയാണ് കമ്ര ചെയ്യുന്നത്. 'അതിലും ഭേദം ഭ്രാന്താശുപത്രിയില്‍ പോവുന്നതാണ്.' എന്നാണ് കമ്ര നല്‍കിയിരിക്കുന്ന മറുപടി. നേരത്തെ 2023 ബിഗ് ബോസ് സീസണിലും കമ്ര പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ വഞ്ചകനെന്നു പരിഹസിച്ച് പാരഡി ഗാനം പാടിയതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് നടുവിലാണ് നിലവില്‍ കുനാല്‍ കമ്ര. പാരഡി ഗാനത്തിന്റെ പേരില്‍ കമ്രയ്ക്ക് എതിരെ നിരവധി കേസുകളാണ് പലയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തനിക്കെതിരെയെടുത്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാല്‍ കമ്ര ബോംബെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കമ്രയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി 17 വരെ നീട്ടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം 3 പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുംബൈയില്‍ താമസിക്കുന്ന മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നതായും കമ്ര പുതിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാക്കളുടെ പരാതിയില്‍ നാലു കേസുകളാണ് കമ്രയ്‌ക്കെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com