'മനഃസാക്ഷിയെ ഞെട്ടിക്കുന്നത്'; സര്‍ബത്ത് ജിഹാദ് വിവാദത്തില്‍ ബാബാ രാംദേവിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ബാബാ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ ഹംദാര്‍ദ് ലബോറട്ടറീസ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് അമിത് ബന്‍സാലിന്റേതാണ് നിരീക്ഷണം
Baba ramdev
ബാബാ രാംദേവ്‌ ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: സര്‍ബത്ത് ജിഹാദ് വിവാദത്തില്‍ ബാബാ രാംദേവിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഹംദാറിന്റെ പാനീയമായ റൂഹ് അഫ്‌സയെ ലക്ഷ്യം വെച്ചുള്ള ബാബാ രാംദേവിന്റെ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബാബാ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ ഹംദാര്‍ദ് ലബോറട്ടറീസ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് അമിത് ബന്‍സാലിന്റേതാണ് നിരീക്ഷണം. തങ്ങളുടെ ഉല്‍പ്പന്നത്തെ ലക്ഷ്യമിട്ട് അപകീര്‍ത്തിപരവും വര്‍ഗീയവുമായ പ്രസ്താവനകളാണ് നടത്തിയെന്നാരോപിച്ചാണ് ഹംദാര്‍ദ് ലബോറട്ടറീസ് ബാബാ രാംദേവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് ബാബാ രാംദേവ് അപകീര്‍ത്തിപരവും വര്‍ഗീയവുമായ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇത് ഞെട്ടിപ്പിക്കുന്നൊരു കേസാണെന്നും അപകീര്‍ത്തിപ്പെടുത്തുന്നതിനപ്പുറമാണ് പരാമര്‍ശമെന്നും വിദ്വേഷ പ്രസംഗത്തിന് സമാനമായ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന കേസാണിതെന്നും ഹംദാര്‍ദിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്ത് അനുവദിക്കരുതെന്നും രാജ്യത്ത് ഇപ്പോള്‍ തന്നെ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം താന്‍ ആരുടേയും പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബാബാ രാംദേവ് പ്രതികരിച്ചത്. അവര്‍ അങ്ങനെ ചെയ്യുന്നത് കൊണ്ടായിരിക്കാം അവര്‍ക്കെതിരായ പരാമര്‍ശമായി തോന്നിയതെന്നും ബാബാ രാംദേവ് പറഞ്ഞു.

പതഞ്ജലിയുടെ പരസ്യത്തിന് വേണ്ടിയായിരുന്നു മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി ബാബാ രാംദേവ് രംഗത്തെത്തിയത്. സാധാരണ സര്‍ബത്ത് കുടിച്ചാല്‍ പള്ളികളും മദ്രസകളുമാണ് ഉണ്ടാവുകയെന്നും പതഞ്ജലിയുടെ സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലവും ആര്യകുലവുമാണ് ഉണ്ടാവുകയെന്നുമായിരുന്നു ബാബാ രാംദേവിന്റെ പരാമര്‍ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com