
ശ്രീനഗര്‍: പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകാരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ നടക്കുന്ന വ്യാപക തിരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ ഡുഡു-ബസന്ത്ഗര്‍ഗ് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്സില്‍ പ്രതികരിച്ചു. ആദ്യമുണ്ടായ വെടിവെപ്പിനിടെയാണ് സൈനികരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. സൈനികന് വൈദ്യസഹായം നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനായില്ലെന്നും സൈന്യം അറിയിച്ചു. ജമ്മു കശ്മീര്‍ പൊലീസ് - വൈറ്റ് നൈറ്റ് കോര്‍പ്‌സ് സേനാവിഭാഗവും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷനില്‍ പങ്കെടുത്ത്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഡുഡു-ബസന്ത്ഗര്‍ഗ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കശ്മീരിലെ ഉറി സെക്ടറില്‍ ഇന്നലെയുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലും ഇന്നലെ വൈകുന്നേരം ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ