

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ഛിന്ദവാഡ ഗ്രാമത്തില്‍ മരിച്ച പാസ്റ്ററുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഭിന്ന വിധിയുമായി സുപ്രീം കോടതി. പാസ്റ്ററുടെ മൃതദേഹം സ്വന്തം ഭൂമിയില്‍ ഗ്രാമത്തില്‍ തന്നെ സംസ്കരിക്കാമെന്ന് ജസ്റ്റിസ് ബിവി നഗരത്ന ഉത്തരവിട്ടപ്പോള്‍ ബെഞ്ചിലെ മറ്റൊരു അംഗമായ സതീഷ് ചന്ദ്ര ശര്‍മ സംസ്കാരം ഗ്രാമത്തിനു പുറത്തു നടത്തണമെന്ന് വിധിയെഴുതി. മൃതദേഹം ആഴ്ചകളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നതു കണക്കിലെടുത്ത് കേസ് വിശാല ബെഞ്ചിനു വിടുന്നില്ലെന്ന് വ്യക്തമാക്കിയ രണ്ടംഗ ബെഞ്ച് ഗ്രാമത്തിനു പുറത്ത് സംസ്കാരം നടത്താന്‍ നിര്‍ദേശം നല്‍കി.
ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് കോടതി ഉത്തരവ്. ഗ്രാമത്തിലെ ഗോത്രവര്‍ഗക്കാര്‍, ക്രിസ്ത്യാനിയാണെന്ന കാരണത്താല്‍ സംസ്‌കരിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാസ്റ്ററുടെ മകനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തര്‍ക്കത്തെത്തുടര്‍ന്ന് ജനുവരി 7 മുതല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് നിര്‍ദേശിച്ചു. ഛിന്ദവാഡ ഗ്രാമത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് സംസ്‌കാരം നടത്താനാണ് കോടതി നിര്‍ദേശം.
ഹര്‍ജിക്കാരനായ മകന്‍ ബാഗേലിന്റെ ബന്ധുക്കളെ ഇതിന് മുമ്പ് ഗ്രാമത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്തിരുന്നുവെന്ന് വാദിച്ചെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു കോടതി വിധി. ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates