കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം; ക്ഷമാപണം നടത്തി ഇസ്രയേല്‍ സൈന്യം

ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തതില്‍ ഇസ്രയേല്‍ സേന ക്ഷമാപണം നടത്തി
Israeli Military Apologises Over Wrong India Map
ഇസ്രയേൽ സൈന്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഇന്ത്യയുടെ തെറ്റായ ഭൂപടം (MAP)എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ തെറ്റായ ഭൂപടം (MAP) പോസ്റ്റ് ചെയ്തതില്‍ ഇസ്രയേല്‍ സൈന്യം ക്ഷമാപണം നടത്തി. മാപ്പില്‍ ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി തെറ്റായാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) കാണിച്ചിരുന്നത്. അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ഐഡിഎഫ് സമ്മതിച്ചു. പക്ഷേ അത് മേഖലയുടെ ഇലസ്‌ട്രേഷന്‍ മാത്രമാണെന്നും അവര്‍ അവകാശപ്പെട്ടു.

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഐഡിഎഫ് പോസ്റ്റിനെതിരെ ഇന്ത്യന്‍ ഉപയോക്താക്കള്‍ രംഗത്തുവന്നിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടി ഇസ്രയേല്‍ സൈന്യത്തോട് ഉടന്‍ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിരവധി കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ടാഗ് ചെയ്തും തെറ്റ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതിരോധ സേന ക്ഷമാപണം നടത്തിയത്.

ഇന്ത്യന്‍ റൈറ്റ് വിങ് കമ്മ്യൂണിറ്റി എന്ന എക്‌സ് ഹാന്‍ഡിലിന്റെ ട്വീറ്റിന് മറുപടി നല്‍കുന്ന തരത്തിലാണ് ഇസ്രയേല്‍ പ്രതിരോധ സേന ക്ഷമാപണം നടത്തിയത്. 'ഈ പോസ്റ്റ് പ്രദേശത്തിന്റെ ഇലസ്‌ട്രേഷന്‍ ആണ്. ഈ ഭൂപടം അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു. തെറ്റില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു'- ഇസ്രയേല്‍ പ്രതിരോധ സേന കുറിച്ചു.

'ഇന്ത്യ നിഷ്പക്ഷത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി. നയതന്ത്രത്തില്‍, ആരും നിങ്ങളുടെ സുഹൃത്തല്ല'- ഇത്തരത്തില്‍ നിരവധി ഇന്ത്യന്‍ ഉപയോക്താക്കളാണ് ഇസ്രയേലിനെതിരെ പ്രതികരിച്ചത്.

പതിറ്റാണ്ടുകളായി പാകിസ്ഥാനും ചൈനയും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും എപ്പോഴും തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ വികാരം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇറാനില്‍ നിന്നുള്ള മിസൈലുകളുടെ പരിധിയെ സൂചിപ്പിക്കുന്നതാണ് ഭൂപടം. സൗദി അറേബ്യ, ലിബിയ, എത്യോപ്യ, ഇന്ത്യ, ചൈന, റൊമാനിയ, ബള്‍ഗേറിയ, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് മിസൈലുകളുടെ പരിധി എന്ന് സൂചിപ്പിക്കുന്നതാണ് ഭൂപടം. ഭൂപടത്തിനെതിരെ നിരവധി ഇന്ത്യന്‍ എക്‌സ് ഉപയോക്താക്കളാണ് രംഗത്തുവന്നത്. ഇതില്‍ ഒരു ഉപയോക്താവ് നെതന്യാഹുവിനെ ടാഗ് ചെയ്ത് 'ഇത് ഡീലിറ്റ് ചെയ്യുക, അല്ലെങ്കില്‍ ശരിയാക്കുക, വീണ്ടും പോസ്റ്റുചെയ്യുക' എന്നാണ് ആവശ്യപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com