
ചെന്നൈ : ത്രിഭാഷാ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികളുടെ പ്രയോജനത്തിനായി തമിഴില്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. ഈ കോഴ്‌സുകള്‍ക്ക് തമിഴില്‍ കരിക്കുലം തയ്യാറാക്കട്ടെ'യെന്നും അമിത് ഷാ പരിഹസിച്ചു.
ഹിന്ദി സംസാരിക്കാത്ത ആളുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന സ്റ്റാലിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. റിക്രൂട്ട്മെന്റ് നടപടികളില്‍ പ്രദേശിക ഭാഷ ഉള്‍പ്പെടെത്തിയ തീരുമാനം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരാണ്. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് റിക്രൂട്ട്മെന്റില്‍ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മുടെ യുവാക്കള്‍ അവരുടെ മാതൃഭാഷയില്‍ ഇത്തരം പരീക്ഷകള്‍ എഴുതട്ടെയെന്ന് തീരുമാനിച്ചത്. തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഈ പരീക്ഷകള്‍ എഴുതാനാകുമെന്നും അമിത് ഷാ പറഞ്ഞു. ചെന്നൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ റാണിപേട്ടിലെ ആര്‍ടിസി തക്കോലത്ത് സിഐഎസ്എഫിന്റെ 56-ാമത് സ്ഥാപക ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വന്തം സ്ഥാനം മറന്ന് തമിഴ്‌നാടിനെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് സ്റ്റാലിൻ ആരോപിച്ചത്.എല്‍ കെ ജി വിദ്യാര്‍ത്ഥി പിഎച്ച്ഡിക്കാരന് ക്ലാസ് എടുക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ സമീപനമെന്നും സ്റ്റാലിൻ പരിഹസിച്ചു. ദ്രാവിഡം ഡല്‍ഹിയില്‍ നിന്നുള്ള ആജ്ഞ സ്വീകരിക്കുന്നവരല്ല, രാജ്യം പിന്തുടരേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നവരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക