
ബംഗളൂരു: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതിനെച്ചൊല്ലി വിവാദം. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള സെന്റ് മേരീസ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് കണ്ണീരോടെയാണ് മകന്‍ മടങ്ങിയതെന്ന് ശ്രീപാദ് പാട്ടീല്‍ എന്ന വിദ്യാര്‍ഥിയുടെ രക്ഷിതാവ് പറഞ്ഞു. തുടര്‍ന്ന് പൂണൂല്‍ അഴിച്ചാണ് പരീക്ഷയെഴുതിയത്.
പരീക്ഷാ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികളെ പരിശോധിക്കാന്‍ രേവനസിദ്ദ ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയില്‍ നിന്ന് രണ്ട് പേരെ നിയമിച്ചിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ലോഹവസ്തുക്കളോ നൂലുകളോ അനുവദിക്കരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൂണൂല്‍ അഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം പരീക്ഷാ ഹാളിലേയ്ക്ക് പോയ മകന്‍ കരഞ്ഞുകൊണ്ട് തിരികെ വന്ന് പൂണൂല്‍ അഴിച്ച് നല്‍കുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം.
ബസവകല്യാണ്‍ താലൂക്കിലെ ബെറ്റ് ബാല്‍കുന്ദ ഗ്രാമത്തില്‍ നിന്നാണ് ശ്രീപദ് നീറ്റ് പരീക്ഷയെഴുതാന്‍ കല്‍ബുര്‍ഗിയിലെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പൊതുപ്രവേശന പരീക്ഷയ്ക്കിടെ സമാനമായ സംഭവത്തില്‍ വിവിധ സമുദായങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നു. സനാതന യുവശക്തി ട്രസ്റ്റ്, അഖിലഭാരത് മാധ്വ മഹാ പരിഷത്ത്, എബിവിപി എന്നിവര്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ പ്രതിഷേധക്കാര്‍ വീണ്ടും പൂണൂല്‍ ധരിപ്പിക്കുന്ന ചടങ്ങ് നടത്തി. മന്ത്രങ്ങള്‍ ചൊല്ലി ചടങ്ങുകളോടെയാണ് പൂണൂല്‍ ധരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ ഫൗസിയ തരണം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
കല്‍ബുര്‍ഗി സൗത്ത് എംഎല്‍എ അല്ലമപ്രഭു പാട്ടീല്‍ സംഭവ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും ഡെപ്യൂട്ടി കമ്മീഷണറേയും പൊലീസ് കമ്മീഷണറേയും വിളിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധക്കാര്‍ രണ്ട് മണിക്കൂറുകളോളം ധര്‍ണ നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ