

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന തകര്‍ത്തു. ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി), രണ്ട് റേഡിയോ സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തി. പൂഞ്ചിലെ സുരന്‍കോട്ടിലെ ഹാരിമരോട്ടെ ഗ്രാമത്തില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.
പ്രദേശത്ത് ഭീകരരെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ ജമ്മു കശ്മീരിലെ ജയിലുകളില്‍ ഭീകരാക്രണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ ശക്തമാക്കി. ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ ജയില്‍ തുടങ്ങിയവ ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജയിലുകളില്‍ സുരക്ഷ അതീവ കര്‍ശനമാക്കി.
നിരവധി കൊടും ഭീകരരെയും ഭീകരർക്ക് സഹായം ചെയ്തവരെയും പാർപ്പിച്ചിരിക്കുന്നത് ഈ ജയിലുകളിലാണ്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരർക്ക് സഹായം നൽകിയതിന് പിടിയിലായ നിസാർ, മുഷ്‌താഖ് എന്നിവരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ജയിൽ ആക്രമണ വിവരം ലഭിച്ചതെന്നാണ് സൂചന. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സിഐഎസ്എഫ് മേധാവി ശ്രീനഗറിലെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജമ്മു കശ്മീര്‍ ജയിലുകളുടെ സുരക്ഷാ ചമതല സിആര്‍പിഎഫില്‍ നിന്നും 2023 ഒക്ടോബറില്‍ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.
അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. തുടര്‍ച്ചയായ 11-ാം ദിവസമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ രാത്രിയും പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ എന്നീ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
