

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍ പ്രദേശത്തെ ഒമ്പതിടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളുടെതുള്‍പ്പെടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആദ്യ പ്രതികരണം.
'ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും. മുഴുവന്‍ രാഷ്ട്രവും പാകിസ്ഥാന്‍ സായുധ സേനയ്ക്കൊപ്പം നില്‍ക്കും. ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്ട ലക്ഷ്യങ്ങൾ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല,' ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തോടുള്ള പ്രതികരണങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാര്‍ പ്രതികരിച്ചു. പാക് സൈന്യത്തിന്റെ പ്രതികരണങ്ങള്‍ക്ക് പൗരന്‍മാരുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് പാകിസ്ഥാനിലേത്. എന്നാല്‍ വെല്ലുവിളികളെ നേരിടും. അതിനെതിരെ മുഴുവന്‍ രാഷ്ട്രവും പ്രതികരിക്കും, തുര്‍ക്കിയിലെ ടിആര്‍ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തരാര്‍ വ്യക്തമാക്കുന്നു.
പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു. 'ഇന്ത്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഭീകരവാദം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പ്രാദേശിക സമാധാനം ഇല്ലാതാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ നടപടി രണ്ട് ആണവായുധ രാഷ്ട്രങ്ങളെയും ഒരു വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്' എന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയുടെ നടപടികളോട് യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍-51 അനുസരിച്ചും അന്താരാഷ്ട്ര നിയമം അനുസരിച്ചും പ്രതികരിക്കാനുള്ള അവകാശം പാകിസ്ഥാനുണ്ട്. പാകിസ്ഥാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. മര്‍കസ് സുബ്ഹാന്‍ അല്ലാ ബഹവല്‍പൂര്‍, മര്‍കസ് തൈബ, മുരിദ്കെ, സര്‍ജല്‍ / തെഹ്‌റ കലാന്‍, മെഹ്മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്. മര്‍കസ് അഹ്ലെ ഹദീസ് ബര്‍ണാല, ഭീംബര്‍. മര്‍കസ് അബ്ബാസ്, കോട്ലി. മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്‌ലി ജില്ല. മുസാഫറാബാദിലെ ഷവായ് നല്ല കാം. മര്‍കസ് സയ്യിദ്‌ന ബിലാല്‍ എന്നിവിടങ്ങളിലാണ് ആക്രമണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
