
ന്യൂഡൽഹി: അന്താരാഷ്ട്ര നാണ്യനിധിയിൽ (ഐഎംഎഫ്) പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ. പാകിസ്ഥാന് പണം നൽകുന്നത് അതിർത്തി കടന്നുള്ള ഭീകരതയുടെ സ്പോൺസർഷിപ്പിനു പണം നൽകുന്നതിനു തുല്ല്യമാണെന്നു വ്യക്തമാക്കി വോട്ടെടുപ്പിൽ നിന്നു ഇന്ത്യ വിട്ടു നിന്നു. ആഗോള സമൂഹത്തിനു അപകടകരമായ സന്ദേശം നൽകുന്നതാണ് സഹായമെന്നും ഇന്ത്യ ശക്തമായ നിലപാട് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് ധനസഹായം നൽകുന്നത് ഐഎംഎഫ് പരിശോധിക്കുന്നതിനിടെയാണ് ഇന്ത്യയുടെ വിമർശനം. ഇതിന്റെ റിവ്യൂ പരിഗണനയിലാണ്.
ഐഎംഎഫിലെ സജീവ അംഗമെന്ന നിലയിൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ധനസഹായ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നു ഇന്ത്യ വ്യക്തമാക്കി.
ഭീകരവാദത്തിനു പണം ദുരുപയോഗം ചെയ്യുന്നതു തടയാനായി രാജ്യന്തരതലത്തിലുള്ള നിരീക്ഷക സംവിധാനമായ സാമ്പത്തിക കർമ സമിതിയുടെ ഗ്രേ പട്ടികയിൽ പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള നീക്കവും ഇന്ത്യ ശക്തിപ്പെടുത്തുന്നതായാണ് വിവരം.
ജമ്മു കശ്മീരിലേക്ക് അനധികൃതമായി ധാരാളം പണം ഒഴുകുന്നുണ്ട്. ഇതു തടയുക ലക്ഷ്യമാണെന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ