
ന്യൂഡല്‍ഹി: ഇന്ത്യ - പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാരോപിച്ച് ഇന്ത്യക്ക് എതിരെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആക്രമണം രൂക്ഷമായിക്കിയത്. അതിര്‍ത്തി മേഖലളിലെ 26 ഇടങ്ങളിലെങ്കിലും ആക്രമണ ശ്രമങ്ങള്‍ നടന്നു എന്ന് ഇന്ത്യയും സ്ഥിരീകരിക്കുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം സൈന്യം പ്രവര്‍ത്തനസജ്ജമാക്കി. ഇതിനിടെ ഡ്രോണ്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ ഇന്ത്യ തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
പഞ്ചാബ്, ജമ്മു കശ്മീര്‍ മേഖലകളിലാണ് ഇന്നലെ രാത്രി വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്നലെ രാത്രിയുണ്ടായ പാക് ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫിറോസ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഭൂപീന്ദര്‍ സിങ് സിധു പറഞ്ഞു.
കശ്മീരിലെ രജൗറിയില്‍ ഉണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് മരണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഞെട്ടിയെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറഞ്ഞു. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീടു തകര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി എക്‌സിലെ കുറിപ്പില്‍ ചുണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയ്ക്ക് എതിരെ പാകിസ്ഥാന്‍ ആക്രമണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് തിരക്കിട്ട യോഗങ്ങള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രിമാരുള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തും. സൈനിക നടപടി ഉള്‍പ്പെടെ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ രാവിലെ പത്തരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ നിശ്ചയിച്ച വാര്‍ത്താസമ്മേളനം പിന്നീട് പത്തരയ്ക്ക് മാറ്റുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ