'അഭിപ്രായം പറഞ്ഞതിന് ജീവിതം തകര്‍ക്കുന്നോ?'; ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ ഉടന്‍ മോചിപ്പിക്കണം, രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

തെറ്റുതിരുത്തി മാപ്പുപറഞ്ഞിട്ടും ഇരുകൂട്ടരും നവീകരണത്തിന് അവസരം നല്‍കാതെ വിദ്യാര്‍ഥിനിയെ കൊടും കുറ്റവാളിയാക്കിയെന്ന് ജസ്റ്റിസുമാരായ ഗൗരി ഗോഡ്‌സെ, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി
Bombay High Court
ബോംബെ ഹൈക്കോടതി(Bombay High Court) ഫയല്‍
Updated on
1 min read

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിന്റെ പേരില്‍ 19 കാരിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട മഹാരാഷ്ട്ര സര്‍ക്കാരിന്റേയും സസ്‌പെന്‍ഡ് ചെയ്ത കോളജ് അധികൃതരെയും രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. വിദ്യാര്‍ഥിനിയെ കൊടും കുറ്റവാളിയെപ്പോലെയാണ് പരിഗണിച്ചതെന്നും നടപടി ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞ കോടതി വിദ്യാര്‍ഥിനിയെ ഉടന്‍ മോചിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. സൂര്യാസ്തമയത്തിന് മുമ്പ് അധികാരികള്‍ വിട്ടയച്ചില്ലെങ്കില്‍ പിന്നീട് ഒരു ഒഴിവ്കഴിവും സ്വീകരിക്കില്ലെന്നും കോടതി പറഞ്ഞു.

''ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ അവളുടെ ജീവിതം നശിപ്പിക്കാന്‍ തീരുമാനിച്ചതായി തോന്നുന്നു. കോളജും അങ്ങനെ തന്നെ'', പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലുള്ള പെണ്‍കുട്ടിയെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ടു കൊണ്ട് ജസ്റ്റിസ് ഗോഡ്‌സെ വ്യക്തമാക്കി. തെറ്റുതിരുത്തി മാപ്പുപറഞ്ഞിട്ടും ഇരുകൂട്ടരും നവീകരണത്തിന് അവസരം നല്‍കാതെ വിദ്യാര്‍ഥിനിയെ കൊടും കുറ്റവാളിയാക്കിയെന്ന് ജസ്റ്റിസുമാരായ ഗൗരി ഗോഡ്‌സെ, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

അഭിപ്രായം പറഞ്ഞതിന് വിദ്യാര്‍ഥിനിയുടെ ജീവിതം തകര്‍ക്കുകയാണോ വേണ്ടത്? വിദ്യാര്‍ഥികള്‍ അവരുടെ അഭിപ്രായം പറയാതിരിക്കലാണോ സര്‍ക്കാരിന് വേണ്ടത്? വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജോലി അക്കാദമിക വിദ്യാഭ്യാസം നല്‍കുക മാത്രമല്ല, വിദ്യാര്‍ഥികളെ സ്വയം നവീകരിക്കാന്‍ സഹായിക്കുക കൂടിയാണ്. കുട്ടികളെ ശിക്ഷിക്കുന്നതല്ല നവീകരിക്കുന്നതാകണം സമീപമെന്നും കോടതി പറഞ്ഞു.

മെയ് 7നാണ് പൂനെയിലെ സിന്‍ഘഡ് അക്കാദമി ഓഫ് എഞ്ചിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ ഐടി വിദ്യാര്‍ഥിയ ഖദീജ ഷെയ്ഖ് ഓപ്പറേഷന്‍ സിന്ദൂറില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ഭീഷണികളുടെ പ്രവാഹത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. മെയ് 9നാണ് പോസ്റ്റിട്ടതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം 152,196,197,299,352, 353 എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സി, രഹസ്യാന്വേഷണ ഏജന്‍സി എന്നിവര്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു.

അറസ്റ്റിനെത്തുടര്‍ന്ന് മെയ് 9ന് കോളജ് വിദ്യാര്‍ഥിയെ കോളജില്‍ നിന്നും പുറത്താക്കിയതായി കത്ത് നല്‍കി. പെണ്‍കുട്ടി കോളജിന് കളങ്കം വരുത്തിയെന്നായിരുന്നു വിശദീകരണം. പെണ്‍കുട്ടിയുടെ പോസ്റ്റ് ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി പി കക്കഡെ വാദിച്ചു.

സംസ്ഥാനത്തിന് എങ്ങനെ ഒരു വിദ്യാര്‍ഥിയെ ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു വിദ്യാര്‍ഥികള്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് നിര്‍ത്തണമെന്നാണോ സംസ്ഥാനം ആഗ്രഹിക്കുന്നത്? സംസ്ഥാനത്ത് നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായാല്‍ അത് ആ വ്യക്തിയെ കൂടുതല്‍ തീവ്രവാദത്തിലേയ്ക്ക് നയിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള പ്രായത്തിലാണ് പെണ്‍കുട്ടിയെന്നും അവള്‍ ഇപ്പോള്‍ തന്നെ ധാരാളം അനുഭവിച്ചു കഴിഞ്ഞെന്നും കോടതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com