ബെവ്‌കോ ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കണം: ധനമന്ത്രി

ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്‌കോയില്‍ മിക്ക ജീവനക്കാര്‍ക്കും ലഭിച്ചത്. 
ബെവ്‌കോ ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കണം: ധനമന്ത്രി

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണത്തിന് കൂടിയ തുക ബോണസ് നല്‍കുന്നതിനെതിരെ ധനവകുപ്പ് രംഗത്ത്. 85,000 രൂപവരെ ബോണസ് നല്‍കുന്നതു ധനപരമായ നിരുത്തരവാദിത്വമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യര്‍ഥിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്‌കോയില്‍ മിക്ക ജീവനക്കാര്‍ക്കും ലഭിച്ചത്. 

19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ ബെവ്‌കോ ജീവനക്കാര്‍ക്ക് നല്‍കിയത്. സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തില്‍ ഇത്ര ഉയര്‍ന്ന ബോണസ് നല്‍കുന്നതിലുള്ള വിയോജിപ്പാണ് ധനവകുപ്പ് ഇപ്പോള്‍ പ്രകടമാക്കിയിരിക്കുന്നത്. 

തങ്ങളുടെ ബോണസിനെ കുറ്റപ്പെടുത്തുന്നവരോട് കെഎസ്എഫ്ഇയിലെ വന്‍ ഇന്‍സന്റീവ് ചൂണ്ടിക്കാണിച്ചാണ് ബെവ്‌കോ ജീവനക്കാര്‍ ഇതുവരെ പ്രതിരോധിച്ചിരുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സന്റീവ് ഒന്‍പതില്‍നിന്ന് ഏഴേമുക്കാല്‍ ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയും ഒന്നേകാല്‍ ലക്ഷം രൂപയുമൊക്കെയായിരുന്നു കെഎസ്എഫ്ഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് ഇന്‍സെന്റീവായി ലഭിച്ചിരുന്നത്. സമാനമായ പരിധിയേര്‍പ്പെടുത്തല്‍ ബെവ്‌കോയിലും കൊണ്ടുവരണമെന്നാണ് ധനവകുപ്പ് ശുപാര്‍ശ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com