'ഇനി ആകാശത്തുകൂടി പറന്നുനടക്കാം', 5.1 കോടി രൂപയുടെ ആദ്യ 'പറക്കുംബൈക്കുമായി' ജപ്പാന്‍ കമ്പനി, സവിശേഷതകള്‍- വീഡിയോ 

വാഹനലോകം രണ്ടുവര്‍ഷത്തിലേറെയായി പ്രതീക്ഷയോടെ കാത്തിരുന്ന പറക്കുംബൈക്ക് യാഥാര്‍ഥ്യമാക്കി ജാപ്പനീസ് നിര്‍മ്മാതാക്കള്‍
ഹോവര്‍ബൈക്ക് പറത്തുന്നു
ഹോവര്‍ബൈക്ക് പറത്തുന്നു

വാഹനലോകം രണ്ടുവര്‍ഷത്തിലേറെയായി പ്രതീക്ഷയോടെ കാത്തിരുന്ന പറക്കുംബൈക്ക് യാഥാര്‍ഥ്യമാക്കി ജാപ്പനീസ് നിര്‍മ്മാതാക്കള്‍. ടോക്കിയോ ആസ്ഥാനമായ, ചെറു ഡ്രോണുകളുടെ നിര്‍മാതാക്കളായ എ എല്‍ ഐ ടെക്‌നോളജീസാണ് ലിമിറ്റഡ് എഡിഷന്‍ ബൈക്ക് പുറത്തിറക്കിയത്. 5.1 കോടി രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്. 

100 കിലോമീറ്റര്‍ വരെ വേഗത

രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ പറക്കുംബൈക്ക് യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തുവന്നത്. 2017മുതല്‍ ആദ്യമാതൃക നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു കമ്പനി.  വാഹനമേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിരുന്നു നിര്‍മ്മാണം. പുതിയ തലമുറയുടെ വാഹന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പറക്കുംബൈക്കിന്റെ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നത്. ആകാശത്തുകൂടി വാഹനം ഓടിക്കുന്നതിന്റെ സാധ്യതകള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ ബൈക്ക്. 2022 പകുതിയോടെ ബൈക്ക് വിതരണം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു.

പറക്കുംബൈക്ക്

100 കിലോമീറ്റര്‍ വരെ വേഗതയില്‍ 40 മിനിറ്റ്  സഞ്ചരിക്കാന്‍ കഴിയുന്നതാണ് പറക്കുംബൈക്ക്. പ്രൊപ്പല്ലറിന്റെ മുകളില്‍ ബൈക്കിന്റെ മാതൃകയിലാണ് ഇതിന്റെ രൂപകല്‍പ്പന. സാധാരണനിലയില്‍ ഉപയോഗിക്കുന്ന എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. നാല് ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് മോട്ടോര്‍.  

40 മിനിറ്റ് സഞ്ചരിക്കാം

പ്രൊപ്പല്ലറില്‍ നിന്നു കരുത്തു കണ്ടെത്തുന്ന ഈ ബൈക്കിന് നിലത്തുനിന്ന് ഒട്ടേറെ അടി ഉയരത്തില്‍ പറക്കാനാവും. മാര്‍ഗതടസ്സങ്ങളും പ്രതിബന്ധങ്ങളും ഒഴിവാക്കാനായി സെന്‍സറുകളാണു പറക്കും ബൈക്ക് പ്രയോജനപ്പെടുത്തുക. ഇത്തരത്തില്‍ നിര്‍ദിഷ്ട ഉയരത്തില്‍ തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ ഹോവര്‍ ബൈക്കിനു സാധിക്കും. പരിമിതമായ സ്റ്റോക്ക് എന്ന നിലയില്‍ 200 ഹോവര്‍ബൈക്കുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com