അദാനി ടെലികോം രംഗത്തേക്ക്? ഇനി റിലയന്‍സുമായി നേര്‍ക്കുനേര്‍; സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് 

ഇതോടെ അദാനി ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങും
ഗൗതം അദാനി, മുകേഷ് അംബാനി/ഫയല്‍
ഗൗതം അദാനി, മുകേഷ് അംബാനി/ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം നടക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ അദാനി ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങും.

ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായാണ് സൂചനകള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാമത്തെ കമ്പനി അദാനി ഗ്രൂപ്പ് ആണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സ്‌പെക്ടം ലേലത്തില്‍ പങ്കെടുക്കുന്നതായി അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല. 

ലേലത്തില്‍ പങ്കെടുക്കുന്നത് ആരൊക്കെയെന്ന വിവരങ്ങള്‍ ജുലൈ 12ന് ടെലികോം വകുപ്പ് പുറത്തുവിടും. 

അദാനി ഗ്രൂപ്പ് ടെലികോം ബിസിനസിലേക്കു ചുവടുവയ്ക്കുന്ന പക്ഷം അംബാനിയുമായി നേരിട്ടുള്ള മത്സരത്തിനായിരിക്കും തുടക്കമിടുക. ഗുജറാത്തില്‍നിന്നുള്ള ഈ ബിസിനസ് ഭീമന്മാര്‍ നിലവില്‍ ഒരു രംഗത്തും നേരിട്ട് ഏറ്റുമുട്ടുന്നില്ല. എണ്ണ, പെട്രോകെമിക്കല്‍ മുതല്‍ ടെലികോം, റീട്ടെയ്ല്‍ വരെ നീളുന്നതാണ് അംബാനി സാമ്രാജ്യം. അദാനിയാവട്ടെ, തുറമുഖങ്ങള്‍, കല്‍ക്കരി, ഊര്‍ജ വിതരണം, ഏവിയേഷന്‍ എന്നിവയിലാണ് ശ്രദ്ധ ഊന്നുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com