പെട്രോള്‍ വില 12 രൂപ വരെ കൂടും; പുനര്‍ നിര്‍ണയം ചൊവ്വാഴ്ച മുതല്‍

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില പുനര്‍ നിര്‍ണയം അടുത്തയാഴ്ച പുനരാരംഭിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടുമെന്ന് റിപ്പോര്‍ട്ട്. എണ്ണ കമ്പനികള്‍ക്കു നഷ്ടം ഒഴിവാക്കാന്‍ ഈ നിരക്കില്‍ വര്‍ധന വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഇന്നലെ ബാരലിന് 120 ഡോളര്‍ കടന്ന വില ഇന്നു 111ലേക്കു താഴ്ന്നിട്ടുണ്ട്. ഇപ്പോഴത്തെ നിരക്കില്‍ പെട്രോളും ഡീസലും വില്‍ക്കുന്നതിലൂടെ എണ്ണ കമ്പനികള്‍ക്ക് 12.10 രൂപയുടെ നഷ്ടം ഉണ്ടാവുന്നുണ്ടെന്നാന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കമ്പനികളുടെ ലാഭം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് 15.10 ആവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യ ഇറക്കുമതിക്ക് ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന് ഇന്നലെ 117 ഡോളര്‍ വരെ വിലയെത്തി. 2012 ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. 

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള അനൗദ്യോഗിക നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണ കമ്പനികളുടെ നടപടി. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. ഇതിനു പിന്നാലെ വില പുനര്‍ നിര്‍ണയം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com