ഇനി നാലുദിവസം മാത്രം; ചെയ്ത്‌ തീർക്കേണ്ട നാലുകാര്യങ്ങൾ 

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2021-2022 സാമ്പത്തികവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സാമ്പത്തികവർഷം പൂർത്തിയാകുന്നതിന് മുൻപ് നികുതിദായകരും സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരും ചിലത് ചെയ്ത തീർക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചില സേവനങ്ങൾ ഭാവിയിൽ നഷ്ടപ്പെടാം. മാർച്ച് 31നകം ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ചുവടെ:

പാൻ- ആധാർ ബന്ധിപ്പിക്കൽ 

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിരവധി തവണയാണ് ഇത് നീട്ടിവെച്ചത്. നിലവിൽ മാർച്ച് 31 ആണ് സമയപരിധി. അല്ലാത്തപക്ഷം പാൻ അസാധുവാകാനും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴയായി ആയിരം രൂപ ഒടുക്കുന്നതിനും ഇടവരും. 

മ്യൂച്ചൽ ഫണ്ട്, ഓഹരി വിപണി തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്നതിനും തടസ്സം നേരിടാം. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ഇത് പ്രതിബന്ധം സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 

പാന്‍ കാര്‍ഡ് ആധാറുമായി മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്ന് പ്രമുഖ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കെവൈസി പുതുക്കൽ

ബാങ്കുകളിൽ ഇടപാടുകാരുടെ കെവൈസി പുതുക്കുന്നതിനുള്ള സമയപരിധിയും മാർച്ച് 31ന് അവസാനിക്കും. റിസർവ് ബാങ്കാണ് സമയപരിധി മാർച്ച് 31 വരെ നീട്ടിയത്. തൊട്ടടുത്തുള്ള സ്വന്തം ബാങ്ക് ശാഖയിൽ പോയി കെവൈസി പുതുക്കണമെന്നാണ് നിർദേശം. തിരിച്ചറിയൽ രേഖകൾ ഇതിനായി ഹാജരാക്കണം. ഡിജിറ്റൽ രൂപത്തിലും കെവൈസി പുതുക്കാം. 

പിഴയോട് കൂടി റിട്ടേൺ സമർപ്പിക്കൽ

പിഴയോട് കൂടി ടാക്‌സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഡിസംബർ 31നായിരുന്നു റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി. മാർച്ച് 31 വരെ പിഴയോട് കൂടി റിട്ടേൺ സമർപ്പിക്കാൻ ആദായനികുതി വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർക്ക് ആയിരം രൂപയും അഞ്ചുലക്ഷത്തിന് മുകളിൽ ഉള്ളവർക്ക് 5000 രൂപയുമാണ് പിഴ.

ഇതിന് പുറമേ നികുതി ഇളവുകൾ ലഭിക്കുന്നതിന് വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനുള്ള സമയപരിധിയും മാർച്ച് 31ന് അവസാനിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com