റിട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ മുതല്‍; പരീക്ഷണം നാല് നഗരങ്ങളില്‍, കൊച്ചിയില്‍ രണ്ടാംഘട്ടത്തില്‍ 

ചില്ലറ ഇടപാടുകള്‍ക്കായുള്ള റിട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ അവതരിപ്പിക്കും. നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ രണ്ടാംഘട്ടത്തിലെ പട്ടികയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: രാജ്യത്ത് ചില്ലറ ഇടപാടുകള്‍ക്കായുള്ള റിട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കും. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ രണ്ടാംഘട്ടത്തിലെ പട്ടികയില്‍ ഉള്‍പ്പെടും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കായുള്ള ഹോള്‍സെയില്‍ ഡിജിറ്റല്‍ രൂപ നവംബര്‍ ഒന്നുമുതല്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിരുന്നു. 

വ്യക്തികള്‍ തമ്മില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന റിട്ടെയില്‍ ഡിജിറ്റല്‍ രൂപ തുടക്കത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഗ്രൂപ്പുകളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും തെരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങളിലെ വ്യാപാരികളും ഉപഭോക്താക്കളുമാകും ഗ്രൂപ്പിലുണ്ടാകുക. ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലെത്തുന്ന റീട്ടെയില്‍ ഡിജിറ്റല്‍ രൂപ നിലവില്‍ ആര്‍ബിഐ പുറത്തിറക്കുന്ന കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെും അതേ മൂല്യത്തിലാകും ലഭ്യമാകുക. 

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തിലെ വിതരണ ചുമതല. രണ്ടാം ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കുകളുമുണ്ടാകും. കൊച്ചിക്ക് പുറമേ അഹമ്മദാബാദ്, ഗാങ്‌ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്തോര്‍, ലഖ്‌നൗ, പാട്‌ന, ഷിംല എന്നീ നഗരങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ബാങ്കുകള്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ആര്‍ക്കും ഡിജിറ്റല്‍ രൂപ മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളില്‍ സൂക്ഷിക്കാനാകും. വ്യാപാരസ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും ഇടപാടുകള്‍ നടത്തുക.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com